കൊച്ചി: കർണ്ണാടകത്തിൽ സി പി എം സ്ഥാനാർത്ഥിയുടെ ദയനീയ പരാജയത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു. നോട്ടയ്ക്ക് കിട്ടിയതിനേക്കാൾ കുറവ് വോട്ടാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോൾ തന്റെ ഉള്ളം ഒന്നു തണുത്തുവെന്ന് ജോയ് മാത്യൂ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
|
ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:
ഞാനൊരു കോൺഗ്രസ്സുകാരനല്ല. എങ്കിലും കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം അത് മതനിരപേക്ഷയിൽ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നു എന്നതാണ്. വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണ്ണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തിൽ പൊരുതി തോറ്റെങ്കിലും നാൽപ്പത് ശതമാനം വോട്ട് എനിക്ക് നേടാനായി. അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാർട്ടി എന്നെ കൂക്കിവിളിച്ചു, കുരിശേറ്റി.
എന്നാൽ കർണാടകത്തിൽ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോൺഗ്രസ്സ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാർട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്. മറ്റവൻ അടപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?





