മഹമൂദ് മാട്ടൂൽ
|
ഗൾഫ് കേരളം സെക്ടറിലെ വിമാന ടിക്കറ്റ് വില വർധനയുടെ ആവലാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശാശ്വത പരിഹാരമായി കേരളത്തിന് സ്വന്തം വിമാന കമ്പനി തുടങ്ങി അടുത്ത ഓണത്തിന് സർവീസ് തുടങ്ങുമെന്നു കൊല്ലങ്ങൾക്കു മുമ്പ് പറഞ്ഞവരും താൽക്കാലിക പരിഹാരമായി ഉടനെ വിമാനം ചാർട്ടേഡ് ചെയ്യുമെന്നും പ്രഖ്യാപിച്ചു കൈയ്യടി വാങ്ങിയവരും അടങ്ങിയ കേരള സർക്കാരുകൾ പ്രവാസികളുടെ പ്രശ്നത്തിൽ എന്നും ആകുലരാണ്. എന്നാൽ ഗൾഫ് മലയാളികളെ സംബന്ധിച്ചിടത്തോളം കേരളം കോരന്റെ മകൻ ഭരിക്കുമ്പോഴും സാക്ഷാൽ “കോരന്റെ മക്കളായ ഗൾഫ് മലയാളികൾക്ക്” ഇപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെയാണ്. ഒരോ പ്രവാസിക്കും ഇന്നും ഗൾഫ് യാത്രയ്ക്ക് ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥ.
ഗൾഫിൽ നിന്ന് കേവലം 4 മണിക്കൂർ യാത്ര മാത്രമുള്ള കേരളത്തിലേക്ക് ഒരു നാലംഗ കുടുംബത്തിനു നാട്ടിൽ പോയി തിരിച്ചുവരാൻ ഇന്നു നാലഞ്ചു ലക്ഷം രൂപവേണം. അങ്ങിനെ പോകാമെന്നു വച്ചാലും സീറ്റുകൾ നിറയാതെ സർവീസ് നടത്തുള്ള വിമാനങ്ങളിൽ പോലും ടിക്കറ്റുകൾ കിട്ടാനില്ല ! . ഇതേ വിമാന കമ്പനികൾ ഇതിന്റെ നാലിരട്ടി ദൂരമുള്ള സ്ഥലങ്ങളിലേക്കു നാല് മണിക്കൂർ യാത്രക്ക് വാങ്ങുന്ന ഉയർന്ന നിരക്കിന്റെ 50 -60 ശതമാനം കുറഞ്ഞ ചിലവിൽ ഇതര സംസ്ഥാനങ്ങൾ വഴിയോ മറ്റു രാജ്യങ്ങൾ വഴിയോ 10- 30 മണിക്കൂർ കാത്തിരുന്നു അടുത്ത വിമാനത്തിൽ യാത്ര തിരിക്കാൻ സാധിക്കുന്നു. സത്യത്തിൽ അത് കോവിഡ് കാലത്തെ യാത്രപോലെ ദുഷ്കരമാണ്. മാത്രമല്ല പ്രവാസി ജോലിക്കാർക്ക് ഇതു കാരണം രണ്ടും മൂന്നും ദിവസത്തെ ലീവ് നഷ്ടമാകും . ഇങ്ങിനെ ക്ഷീണിച്ചു അവശരായി യാത്രചെയ്യുന്ന ആയിരങ്ങളെ പല വിമാനത്താവളങ്ങളിലും കാണാം. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നു ബംഗളൂരു വഴിയും ദുബയിൽ നിന്ന് മുംബൈ വഴിയും യാത്രചെയ്യുന്ന പലരെയും കാണാൻ കഴിഞ്ഞു.
ആദ്യകാലത്തു ഈ വിലവർധനവ് ചൂണ്ടിക്കാണിക്കുമ്പോൾ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) അയാട്ട വില കുറയ്ക്കാൻ അനുവദിക്കുന്നില്ല എന്നായിരുന്നു നമ്മുടെ സർക്കാരുകളുടെയും രാഷ്ട്രീയക്കാരുടെയും സ്ഥിരം മറുപടി. എയർലൈൻ വ്യവസായത്തെ പ്രതിനിധീകരിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന അന്താരാഷ്ട്ര ട്രേഡ് അസോസിയേഷനാണ് അയാട്ട. വ്യോമയാന വ്യവസായത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചില മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും സജ്ജീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അയാട്ടയ്ക്കു വിമാന നിരക്ക് നേരിട്ട് നിശ്ചയിക്കാൻ അധികാരമില്ല എന്നതാണ് സത്യം .
ഗൾഫ് രാജ്യങ്ങളിലെ മധ്യവേനൽ അവധിക്കു സ്കൂൾ അടച്ചു നാട്ടിലേക്ക് പോകുന്നവരും നാട്ടിൽ മധ്യവേനൽ അവധിക്കാലത്തു ഗൾഫിലേക്ക് തിരിക്കുന്ന പ്രവാസി കുടുംബത്തെയും ഈ രണ്ടു വിഭാഗത്തിന്റെയും തിരിച്ചുള്ള യാത്രാ കാലങ്ങളിലും പെരുന്നാൾ, ക്രിസ്‌തുമസ് ഓണക്കാലത്തുമാണ് ഈ കഴുത്തറുപ്പു നിരക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്. ഈ വർഷം പ്രശ്നം കൂടുതൽ രൂക്ഷമാണ്. ആത്യന്തികമായി, വിമാന നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഓരോ എയർലൈനുകൾക്കുമാണ്. പ്രവർത്തനച്ചെലവ്, ഡിമാൻഡ്, മത്സരം, വിപണി സാഹചര്യങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണു വിമാനക്കൂലി നിർണയിക്കുന്നത്. ഈ ഘടകങ്ങളെയും അവരുടെ ബിസിനസ്സ് തന്ത്രങ്ങളെയും അടിസ്ഥാനമാക്കി വിമാനക്കമ്പനികൾക്ക് സ്വന്തം നിരക്കുകൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നതും ശരിയാണ്.
എന്നാൽ ഇതു സർക്കാർ നിയന്ത്രണങ്ങൾക്കും വിപണി ശക്തികൾക്കും വിധേയമാണ്. എയർലൈനുകളെ അവരുടെ വിലനിർണയ തന്ത്രങ്ങളെ ക്രമീകരിക്കാനും . മത്സരാധിഷ്ഠിത നിരക്കുകൾ ക്രമീകരിക്കുന്നതിന് വിമാനക്കമ്പനികളെ സഹായിക്കുകയും നിരക്ക് സംബന്ധമായ മാർഗനിർദേശങ്ങൾ നൽകുവാനും ഓരോ രാജ്യത്തെയും സർക്കാരുകൾ നിയമിക്കുന്ന റെഗുലേറ്ററി അതോറിറ്റികൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കും. പക്ഷെ പല കാര്യത്തിലെന്നപോലെ ഇവിടെയും അവർ നോക്കുകുത്തികളാണ്. അവധിക്കാലത്തു ഗൾഫ് സെക്ടറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനനിരക്കിൽ അന്യായമായ വർധനവ് ഉണ്ടാവുന്നു എന്നത് ഒരു രഹസ്യമല്ല. പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും സമൂഹ സംഘടനകൾക്കും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഇന്ത്യയിലെ വ്യോമയാന വ്യവസായത്തിന്റെ മേൽനോട്ടത്തിന് ഉത്തരവാദികളായ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള റെഗുലേറ്ററി അതോറിറ്റിയെ ബന്ധപ്പെടുക എന്നതാണ് ഇതിൽ പ്രധാനം. . ഇന്ത്യയിലെ സിവിൽ ഏവിയേഷന്റെ റെഗുലേറ്ററി ബോഡിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി (ഡിജിസിഎ)മായും ഇക്കാര്യത്തിൽ ബന്ധപ്പെടാം. പ്രവാസികളുടെ പ്രശ്നങ്ങളും ആശങ്കകളും വിശദീകരിക്കുകയും വിമാന നിരക്കുകളിലെ ന്യായരഹിതമായ വർധനയെക്കുറിച്ച് വ്യക്തമാക്കുന്ന തെളിവുകളും വിവരങ്ങളും അവർക്കു നൽകാം.
കൂടാതെ: റെഗുലേറ്ററി അതോറിറ്റിക്ക് ഒരു ഔപചാരിക പരാതി സമർപ്പിക്കുകയും , പ്രശ്നം വിശദമാക്കുകയും ന്യായീകരിക്കാത്ത നിരക്ക് വർധനയുടെ നിർദിഷ്ട ഉദാഹരണങ്ങൾ നൽകുകയും ചെയ്യണം. . ടിക്കറ്റ് നിരക്കുകൾ, നിരക്ക് താരതമ്യങ്ങൾ, അല്ലെങ്കിൽ വിമാന നിരക്കുകളിൽ പെട്ടെന്നുള്ളതോ അമിതമായതോ ആയ വർധന കാണിക്കുന്ന മറ്റ് അനുബന്ധ തെളിവുകൾ പോലുള്ള പ്രസക്തമായ ഡോക്യുമെന്റേഷനുകളും ഇതിൽ ഉൾപ്പെടുത്തണം. അതോടൊപ്പം തന്നെ ഉപഭോക്തൃ സംരക്ഷണ ഓർഗനൈസേഷനുകളിൽ നിന്ന് സഹായം തേടുകയാണ് മറ്റൊരു പ്രതിവിധി. : എയർലൈൻ യാത്രക്കാരുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ഉപഭോക്തൃ സംരക്ഷണ സംഘടനകളുമായോ അഭിഭാഷക ഗ്രൂപ്പുകളുമായോ ബന്ധപ്പെട്ടു പ്രവാസികളുടെ ഈ ആശങ്കാജനകമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ന്യായമായ വിലനിർണയത്തിനായി വാദിക്കുന്നതിനുമുള്ള മാർഗനിർദേശമോ പിന്തുണയോ ഉറവിടങ്ങളോ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയുമെന്നതാണ് വാസ്തവം.
എന്നാൽ മിക്ക പ്രവാസി സംഘടനകളും സംസ്ഥാന സർക്കാരും കേവലം ഒരു ചടങ്ങായി മാത്രമാണ് ഇതിനെ കാണുന്നത്. പത്ര മാധ്യമങ്ങളിൽ ഒരു പ്രസ്താവനയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അനുഭവം പങ്കുവച്ചുള്ള ഒരു കുറിപ്പ് എഴുതുന്നതിലൂടെയും പ്രശ്‌നത്തിലേക്ക് ശ്രദ്ധ കൊണ്ടുവരികയാണെന്ന ധാരണ വളർത്തുന്നതിലാണ് അവർക്കു താൽപ്പര്യം. അന്യായമായ യാത്രാനിരക്ക് വർധനയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളിൽ ശക്തമായ സമ്മർദ്ദം ചെലുത്താൽ ആരും തയ്യായാറാവുന്നില്ല. ഇത്തരം പരാതിയുമായി ബന്ധപ്പെട്ടു റെഗുലേറ്ററി അതോറിറ്റിയുടെ ഏതെങ്കിലും നടപടികളെക്കുറിച്ച് അറിയാൻ ആരെങ്കിലും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ ? ഗൾഫ് മലയാളിളുടെ പ്രശ്നത്തെ കുറിച്ച് പരാതി നൽകുകയും ഇത്തരം കേസുകളുടെ പുരോഗതിയെക്കുറിച്ച് അന്വേഷിക്കാൻ ഇടയ്ക്കിടെ ഉത്തരവാദ കേന്ദ്രങ്ങളെ വിടാതെ പിന്തുടരേണ്ടതും അത്യാവശ്യമാണ്.
അധികാരപരിധിയെയും നിയമാനുസൃത ചട്ടക്കൂടിനെയും അടിസ്ഥാനമാക്കി നിർദിഷ്ട ഫലപ്രാപ്തി വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഇന്ത്യയുടെ റെഗുലേറ്ററിയുടെ പശ്ചാത്തലത്തിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ കൃത്യമായ മാർഗനിർദേശത്തിനായി നിയമവിദഗ്ധരുമായും കൂടിയാലോചിക്കുവാൻ സംസ്ഥാന സർക്കാറോ അല്ലെങ്കിൽ പ്രവാസി വകുപ്പ് , നോർക്ക തുടങ്ങിയ സർക്കാര ഏജൻസികളോ മുന്നോട്ടു വരികയും ഇതിനു നമ്മർദം ചെലുത്താൻ പ്രവാസി സംഘടനകളും തയാറാവേണ്ടതുണ്ട്. അല്ലാതെ സ്കൂൾ അടയ്ക്കുകയും ഓണവും വിഷുവും പെരുന്നാളും വരുമ്പോൾ ഒരു പരാതി നൽകി ഞങ്ങൾ എന്തോ ചെയ്തുവെന്നു വരുത്താൻ പ്രവാസി സംഘടനകളും കേരളത്തിലെ രാഷ്ട്രീയക്കാരും ഭരണ പ്രതിപക്ഷ കക്ഷികളും നടത്തുന്ന ചെപ്പടിവിദ്യകൾ കൊണ്ട് ഈ പ്രശ്‌നത്തിന് യാതൊരു പരിഹാരം കാണാൻ സാധിക്കില്ല.
ഇതിനു ശാശ്വത പരിഹാരം കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തുകയും കോടതിയെ സമീപിക്കുകയാണ്. ഇതിനു നോർക്കയും കേരള പ്രവാസി വകുപ്പും കേരളം സർക്കാരും തയ്യാറാവണം. ഇതിൽ പ്രവാസി സംഘടനകൾക്കും കക്ഷി ചേരാൻ സാധിക്കും. സംസ്ഥാന സർക്കാരും പ്രവാസി സംഘടനകളും മനസ്സുവച്ചാൽ അവധിക്കാല തിരക്ക് കണക്കിലെടുത്തു താൽക്കാലികമായി അധിക വിമാന സർവീസോ ചാർട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തി പ്രവാസികളെ നാട്ടിലെത്തിക്കാനും തിരിച്ചെത്തിക്കാനും സാധിക്കും . പ്രവാസി സംഘടനകൾ സാഹചര്യത്തിനു ഒത്തു ഉയർന്നാൽ ഇതു നിഷ്പ്രയാസമാണെന്ന് കോവിഡ് കാലത്തു അവർ തെളിയിച്ചതാണ്.





