തിരുവനന്തപുരം: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്നും സാജൻ സ്കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് മറുനാടൻ മലയാളിയുടെ ഓഫീസിൽ പൊലീസ് ചെയ്തുകൂട്ടിയതെന്നും പൊലീസ് നടപടിയെ നൂറ് ശതമാനം എതിർക്കുന്നു എന്നും സുധാകരൻ പറഞ്ഞു.
|
ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമക്കെതിരെ നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടൻ മലയാളിയുടെ ഓഫീസിൽ ചെയ്തുകൂട്ടിയത്. സാജൻ സ്കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പൊലീസ് നടപടിയെ നൂറ്ശതമാനം എതിർക്കുന്നു. മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കും- സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിനെതിരെ എന്തെങ്കിലും എഴുതിയാൽ അതിന്റെ പ്രതികാരം മനസിൽവെച്ച് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്ന തരം താഴ്ന്ന പ്രവർത്തനമാണ് സിപിഎം തുടരുന്നത്. രക്തസാക്ഷികളാവുന്ന മാധ്യമങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകും. വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകരെ സർക്കാർ കേസിൽ കുടുക്കുകയാണ്. വിമർശിക്കുന്ന പത്ര മാധ്യമങ്ങളെ മുഴുവൻ അടക്കി എതിർക്കാനും നടപടികൾക്ക് വിധേയമാക്കാനും ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ സംവിധാനത്തിന് അപമാനമാണെന്നും സുധാകരൻ പറഞ്ഞു.





