02
Nov 2023
Fri
02 Nov 2023 Fri

ഷാർജ: ആറു പതിറ്റാണ്ടിലേറെ മലബാറിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോയ കെ.ടി.സി ബീരാനെക്കുറിച്ചുള്ള ഓർമ പുസ്തകം യാദോം കാ സഫർ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശിതമായി. കെടിസി ബീരാനെപോലെയുള്ള നിരവധി പേരുടെ ദീർഘവീക്ഷണവും അറബി-ഉറുദു ഭാഷകൾ പ്രചരിപ്പിക്കാൻ കാണിച്ച ത്യാഗവും ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് ഇമാറാത്തി ഗവേഷകനും മാധ്യമപ്രവർത്തകനുമായ നാസർ അക്രം അഭിപ്രായപ്പെട്ടു. മലബാറിൽ നിന്നുള്ള മിക്കവർക്കും അറബി- ഉറുദു ഭാഷകൾ അറിയാമെന്നും അത് സ്വദേശികളുമായുള്ള ആശയവിനിമയ കൈമാറ്റത്തിന് ഏറെ വേഗം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാദോം കാ സഫറിന്റെ (ഓർമകളുടെ യാത്ര)യുടെ ആഗോള പ്രകാശനം നിർവഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ ബുക്ക് ഫെയർ, ചിൽഡ്രൻസ് ആക്ടിവിറ്റീസ് മാനേജർ സിയോൺ മാജിദ് അൽ മാംരി, പുസ്തകം ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1950കളിൽ തന്നെ അറബി-ഉറുദു ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ യന്ത്‌നിച്ചു തുടങ്ങിയ കെടിസി ബീരാനെപോലുള്ളവരെ മലയാളികൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് നാസർ അക്രം പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ളവരുടെ വിയോഗം സാംസ്കാരിക കൈമാറ്റങ്ങളിലും ഭാഷാ പര്യവേശണമേഖലകളിലും വലിയ വിടവാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 സെപ്റ്റംബർ 24 നാണ് കെ.ടി.സി ബീരാൻ നിര്യാതനായത്.

മാധ്യമ പ്രവർത്തകൻ കെടി അബ്ദുറബ്ബ് എഡിറ്റ് ചെയ്ത പുസ്തകത്തിൽ ഡോ. എംപി അബ്ദുസമദ് സമദാനി എം.പി, ഇ.ടി മുഹമ്മദ് ബഷീർ എംപി, പ്രമുഖ എഴുത്തുകാരായ സി.ടി. അബ്ദുറഹീം, ഒ അബ്ദുറഹ്‍മാൻ, ഹുസ്സൈൻ മടവൂർ, വി.എ. കബീർ, ഡോ. അസ്ഹരി, ഒ. അബ്ദുല്ല ,ഡോ അജ്മൽ മുഈൻ, കെപി വേലായുധൻ തുടങ്ങി 45 ഓളം പ്രമുഖരുടെ അനുഭവകുറിപ്പുകളുണ്ട്.

ഷാർജ പുസ്തകമേളയിൽ നടന്ന ചടങ്ങിൽ എഡിറ്റർ കെടി അബ്ദുറബ്ബ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ ഷംസു സമാൻ, ന്യൂസ് ടാഗ് ലൈവ് എഡിറ്റർ അഹ്മദ് ശരീഫ്, മാധ്യമ പ്രവർത്തകൻ അമ്മാർ കിഴുപറമ്പ്, വചനം സിദ്ദിഖ്, നജീബ് ചേന്ദമംഗലൂർ, ലുഖ്‌മാൻ അരീക്കോട്, ഫർഹാൻ തുടങ്ങി ഒട്ടേറെപേർ പങ്കെടുത്തു.