വിവാദങ്ങൾക്കൊടുവിൽ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരത്ത് ചേർന്ന മീറ്റ് ദി പ്രസിൽ ആണ് രാജി വിവരം അറിയിച്ചത്. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആടിനെ പേപ്പട്ടിയാക്കുകയും ഒടുവിൽ തല്ലിക്കൊല്ലുകയും ചെയ്യുന്ന പ്രവർത്തിയാണ് വിഷയത്തിൽ മാധ്യമങ്ങൾ ഉൾപ്പെടെ സ്വീകരിച്ചതെന്നും സത്യം എന്താണെന്നറിയാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അടൂർ പറഞ്ഞു.
|
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ജാതിവിവേചന വിവാദങ്ങളും തുടർന്ന് ഡയറക്ടർ ശങ്കർ മോഹന്റെ രാജിയുമാണ് അടൂരിന്റെ അതൃപ്തിക്ക് കാരണം.മാർച്ച് 31 വരെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ അടൂരിന്റെ കാലാവധി.
വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ജോലിക്കാർ ആരും പട്ടികജാതി വിഭാഗമല്ലെന്നും അടൂർ പറഞ്ഞു. ഡയറക്ടർ ശങ്കർമോഹനെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപമാനിച്ച് പടികടത്തിവിട്ടു എന്നും അടൂർ പറഞ്ഞു.
അന്വേഷണകമ്മിഷൻ കൃത്യ നിർവഹണത്തിൽ തെറ്റ് വരുത്തിയെന്നും സത്യസന്ധരായ ഉന്നത പൊലീസ് സംഘത്തെകൊണ്ട് അന്വേഷിപ്പിക്കണമെന്നും അടൂർ ആവശ്യപ്പെട്ടു. നാശത്തിലേക്ക് പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായിരിക്കാൻ തനിക്ക് തല്പര്യമില്ലെന്നും അടൂർ കൂട്ടിച്ചേർത്തു.



