27
Apr 2024
Mon
27 Apr 2024 Mon
oma salam pfi return to jail

മഞ്ചേരി: അപകടത്തില്‍ മരിച്ച മകളുടെ ഖബറടക്ക ചങ്ങില്‍ പങ്കെടുക്കാനെത്തിയ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ. സലാം ജയിലിലേക്കു മടങ്ങി. മൂന്നു ദിവസത്തെ പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച്ചയാണ് അദ്ദേഹം മടങ്ങിപ്പോയത്. ( After praying at her daughter’s grave, Oma Salam returned to jail )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച ഉച്ചക്ക് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ മകളുടെ ഖബറിടത്തില്‍ അദ്ദേഹം ഒരു വട്ടം കൂടി സന്ദര്‍ശനം നടത്തി. ഡോക്ടറാവണമെന്നുമുള്ള ഉല്‍ക്കടമായ ആഗ്രഹം സാധ്യമാക്കാന്‍ പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നേറവേ പാതിവഴിയില്‍ പൊലിഞ്ഞു പോയ പ്രിയപ്പെട്ട മകളുടെ ആത്മശാന്തിക്കായി അദ്ദേഹം മനമുരുകി പ്രാര്‍ത്ഥിച്ചു.

പരോള്‍ അവസാനിച്ചതിനെ തുടര്‍ന്ന് വൈകീട്ട് 5.30ഓടെയാണ് കരിപ്പൂരില്‍നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലേക്ക് തിരിച്ചത്. തിഹാര്‍ ജയിലിലായിരുന്ന ഒഎംഎ സലാമിന് മൂന്നു ദിവസത്തേക്കാണ് ഉപാധികളോടെ പരോള്‍ ലഭിച്ചത്. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയായിരുന്നു വീട്ടില്‍ ചെലവഴിക്കാന്‍ അവസരം. പിന്നീട് തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. അടുത്ത ബന്ധുക്കളോട് മാത്രമേ ഇടപഴകാന്‍ സാധിച്ചിരുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി പത്തോടെ കല്‍പറ്റ പിണങ്ങോട് പൊഴുതനക്ക് സമീപം സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മകള്‍ ഫാത്തിമ തസ്‌കിയയുടെ (23) മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ സലാം വീട്ടിലെത്തിയത്.