തിരുവനന്തപുരം: ലയണൽ മെസിയുടെ അർജന്റീന കേരളത്തിൽവന്ന് നമ്മുടെ ദേശീയ ഫുട്‌ബോൽ ടീമുമായി സൗഹൃദ മത്സരം കളിക്കുമോ? വിദൂര സാധ്യതയെന്ന ഉത്തരമുള്ള ചോദ്യമാണെങ്കിലും ഇക്കാര്യത്തിൽ കേരള കായിക മന്ത്രി വി. അബ്ദുർ റഹ്മാന്റെ കത്തിനോട് അനുഭാവപൂർവം മറുപടി നൽകിയിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). അർജന്റീന ഫുട്‌ബോൾ ടീമിന് വേദിയൊരുക്കാമെന്ന കേരളത്തിന്റെ താത്പര്യം കേരള ഫുട്‌ബോൾ അസോസിയേഷൻ വഴി സമീപിച്ചാൽ പരിഗണിക്കാമെന്ന് എ.ഐ.എഫ്.എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു. മീഡിയാവൺ ചാനലിനോട് ഷാജി പ്രഭാകരൻ ഇങ്ങനെ പറഞ്ഞത്.
|
‘ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഇന്ത്യയിൽ വെച്ച് മറ്റൊരു ടീമുമായി കളിക്കാനായിരുന്നു അർജന്റീനയുടെ താത്പര്യം. ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല. ഇന്ത്യൻ ടീമുമായി കളിക്കാനായിരുന്നില്ല അർജന്റീനയുടെ ആലോചന. അതിനാൽ തന്നെ സ്‌പോൺസർഷിപ്പിന് വേണ്ടിവരുമായിരുന്ന 40 കോടിയെപ്പറ്റി ചർച്ച നടന്നില്ല. കേരളത്തിൽ കളി നടത്താമെന്ന ആലോചന വന്നാൽ അത് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം താത്പര്യപ്പെട്ടുവെന്നും സ്‌പോൺസർഷിപ്പ് തുകയായി ചോദിച്ച 40 കോടി ഇല്ലാത്തതിനാൽ എ.ഐ.എഫ്.എഫ് ക്ഷണം ഉപക്ഷേച്ചുവെന്നുമുള്ള റിപ്പോർട്ടിന് പിന്നാലെയാണ്, മെസിയെയും സംഘത്തെയും കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചത്. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്‌ബോളിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം എന്നാണ് കായിക മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.


