15
Aug 2024
Wed
15 Aug 2024 Wed
RSS all india meeting

നാഗ്പൂര്‍: ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘപരിവാര സംഘടനകളുടെ വാര്‍ഷിക ഏകോപന യോഗം, അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്. (All india meeting of RSS affiliates in Palakkad) ആഗസത് 31 മുതല്‍ സപ്തംബര്‍ 2 വരെ നടക്കുന്ന യോഗത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘപരിവാര സംഘടനാ നേതാക്കളും പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ്, അരുണ്‍ കുമാര്‍, അലോക് കുമാര്‍, രാംദത്ത് ചക്രധര്‍, അതുല്‍ ലിമയെ തുടങ്ങിയ പ്രമുഖ കാര്യകര്‍ത്താക്കള്‍ പങ്കെടുക്കും.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ബിജെപി-ആര്‍എസ്എസ് സംയുക്ത യോഗം ചേരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏകോപിച്ചുള്ള പ്രചാരണം നടന്നില്ലെന്ന പരാതി ആര്‍എസ്എസിന്റെ ഭാഗത്ത് നിന്നുയര്‍ന്നിരുന്നു. ആര്‍എസ്എസ് നിര്‍ദേശ പ്രകാരം പാര്‍ട്ടി സംവിധാനങ്ങള്‍ ചലിക്കാത്തതിനെ തുടര്‍ന്ന് യുപിയില്‍ ഉള്‍പ്പെടെ ആര്‍എസ്എസ് പ്രചാരണ രംഗത്ത് നിന്ന് മാറിനിന്നിരുന്നു. ഇനി ബിജെപിക്ക് ആര്‍എസ്എസ് സഹായം ആവശ്യമില്ലെന്ന രീതിയിലുള്ള വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയുടെ പ്രസ്താവന ആര്‍എസ്എസിനെ ചൊടിപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

ALSO READ: നഴ്‌സറി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിനെതിരേ വന്‍ പ്രതിഷേധം; നാട്ടുകാര്‍ സ്‌കൂള്‍ തകര്‍ത്തു; റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിച്ചു

യോഗത്തിന് മുമ്പ് തന്നെ ബിജെപി പുതിയ വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു വേണ്ടി പല തവണ-ബിജെപി ആര്‍എസ്എസ് ചര്‍ച്ചകള്‍ നടന്നു. രണ്ട് കേന്ദ്രമന്ത്രിമാരാണ് ബിജെപിക്കു വേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസ് താല്‍പര്യങ്ങള്‍ കൃത്യമായി നടപ്പില്‍ വരുത്താനാവുന്നയാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നതാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്.

ജെ പി നദ്ദയ്ക്ക് ഇതിനകം രണ്ട് തവണ അവധി നീട്ടിനല്‍കിയിട്ടുണ്ട്. പുതിയ വര്‍ക്കിങ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും മുമ്പ് മെമ്പര്‍ഷിപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് ബിജെപി നിലപാട്.

ആര്‍എസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ഭാരവാഹികള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഒത്തുചേരുന്ന വേദിയാണ് സമന്വയ ബൈഠക്. മൂന്ന് ദിവസമായിട്ടാണ് ബൈഠക് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂനെയിലാണ് സമന്വയ ബൈഠക് നടന്നത്.

എല്ലാ സഹ സംഘടനകളും അതാത് പ്രവര്‍ത്തന മേഖലകളിലെ വിവരങ്ങള്‍ ബൈഠക്കില്‍ പങ്കുവയ്ക്കുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍, ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍, ഭാവി പദ്ധതികള്‍ തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചയാവും.

രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബിജെപി, ഭാരതീയ കിസാന്‍ സംഘ്, ബിഎംഎസ് അടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ അധ്യക്ഷന്‍, സംഘടനാ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നവരാണ് ബൈഠക്കില്‍ പങ്കെടുക്കുക.

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ചുമതല ആര്‍എസ്എസ് നേതാവിന്

RAM Madhav
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ രാം മാധവിനെ നിയമിച്ചിട്ടുണ്ട്. നേരത്തെ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിട്ടുള്ള രാം മാധവ് ഒരിടവേളയ്ക്ക് ശേഷമാണ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുന്നത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന രാം മാധവിനെ 2020 സ്പ്തംബറില്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ജെപി നദ്ദ ദേശീയ അധ്യക്ഷസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാം മാധവിന്റെ പടിയിറക്കം.

ആര്‍എസ്എസില്‍ നിര്‍ണായക സ്വാധീനമുള്ള രാം മാധവിന്റെ മടങ്ങിവരവ് ആര്‍എസ്എസ് ബിജെപിയില്‍ സ്വാധീനം ശക്തമാക്കുന്നുവെന്ന സൂചന കൂടിയാണ്.