|
കണ്ണൂർ: ഇതാണ് ഭാഗ്യവുംതലവരയും. കാരണം ടിക്കറ്റ് എടുത്തു 24 മണിക്കൂറിനുള്ളിൽ ബംബർ അടിചക്കുക, സ്വന്തമായി വീടോ കുടിയോ ഇല്ലാത്ത ആൾ പെട്ടെന്ന് കോടീശ്വരൻ ആയി മാറുക.
കണ്ണൂർ ആലക്കോട് നാസർ അണ് ഈ ഭാഗ്യവാൻ. പത്ത് കോടിയുടെ ഒന്നാം സമ്മാനം അണ് നാസറിന് ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ചൊവ്വാഴ്ച രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.
“ഇന്നലെ ആറ് മണിക്കാണ് ഇവിടെ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച് പോയി ഏഴര ആയപ്പോൾ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടും പോയില്ലേ എന്ന് അവരോട് ചോദിച്ചു. ശേഷമാണ് ടിക്കറ്റ് എടുത്തത്. കറക്ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്”, എന്നാണ് നാസർ പറഞ്ഞത്.
ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറഞ്ഞത്. “ഒരു ടിക്കറ്റേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിന് അടിക്കാൻ സാധ്യതയുണ്ടെന്ന് നാസർ പറഞ്ഞിട്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്നപ്പോൾ ടിക്കറ്റ് ഇവിടെ തന്നെ ഉണ്ട്. ഇതടിക്കും എന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അതിന് സമ്മാനം കിട്ടുകയും ചെയ്തു. സമ്മാനം അടിച്ച വിവരം പുള്ളി തന്നെയാണ് വന്ന് പറഞ്ഞത്. അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും പുള്ളി തന്നെയാണ്”, രാജു പറഞ്ഞു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടിക്കറ്റ് വിറ്റതെന്നും പിന്നാലെ അറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആരാകും ആ ഭാഗ്യവാന്‍ എന്ന കാത്തിരിപ്പില്‍ ആയിരുന്നു കേരളക്കര. ഒടുവില്‍ നാസര്‍ രംഗത്തെത്തുകയും ചെയ്തു.
നമ്പർ മനപ്പാഠമാക്കി, ടിക്കറ്റ് പഴ്‌സിൽവെച്ച് നാസർ വീട്ടിലേക്ക് പോയി. ബുധനാഴ്ച പതിവുപോലെ കാർത്തികപുരത്തെത്തി. ഉച്ചയ്ക്ക് രണ്ടോടെ സുഹൃത്തിന്റെ കടയിൽ മൊബൈൽഫോണിലെ ആപ്പിൽ നമ്പർ തെളിഞ്ഞു. അത് തന്റേതെന്ന് നാസറിന് ഉറപ്പായിരുന്നു. ഒന്നുകൂടി ഉറപ്പിക്കാൻ ടിക്കറ്റെടുത്ത കടയിൽ ചെന്നു. രാജുവിന്റെ മകൻ ഷൈജുവിനോട് പറഞ്ഞു. വിശ്വസിക്കാഞ്ഞപ്പോൾ ടിക്കറ്റെടുത്ത് ഇരുവരും ചേർന്ന് നോക്കി. സംശയം നീങ്ങി. വാർത്ത നാടെങ്ങും പരന്നു. പിന്നെ നിലയ്ക്കാത്ത ഫോൺകോളുകളായിരുന്നു. മറുപടി പറഞ്ഞ് മടുത്തു. നോമ്പുകാലം കൂടിയായതിനാൽ ക്ഷീണം കൂടി. ഫോൺ ഓഫായി.
ഇന്നുവരെ നിസ്‌കാരം മുടക്കിയിട്ടില്ല. അതൊക്കെ ദൈവം കണക്കിലെടുത്തിട്ടുണ്ടാകണം’ -വിനയത്തോടെ നാസർ പറഞ്ഞു. പിതാവ് സുലൈമാൻ ആറുവർഷം മുൻപ് കുട്ടാപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. മകൻ നിസാർ കോഴിക്കോട്ട് മതപഠനം നടത്തുന്നു. മകൾ നസിൽ ചപ്പാരപ്പടവ് സ്‌കൂൾ വിദ്യാർഥിയാണ്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ആലക്കോട് ശാഖയിലെത്തി മാനേജർ പി. ആദർശ്, അസി. മാനേജർ സെൻജി തോമസ് എന്നിവർക്ക് കൈമാറി.





