മക്ക: പാകിസ്താന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ ബാബർ അസമിന്റെ ഹജ്ജ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ മുസ്ദലിഫയിൽ രാത്രി താമസിക്കുന്നതിനിടെ അദ്ദേഹം ടെന്റിനുള്ളിൽ കിടന്നുറങ്ങുകയും ഹജ്ജിന്റെ വേഷം ധരിച്ചുനിൽക്കുന്നതിന്റെയും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയ എറ്റെടുത്തത്. പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിന്റെ ചിത്രത്തിനൊപ്പം ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാന്റെയും ഫഖർ സമാന്റെയും ചിത്രങ്ങളും വൈറലായിട്ടുണ്ട്.
|
ഹജ്ജിന്റെ കർമ്മങ്ങളുടെ ഭാഗമാണ് മക്കയിലെ മുസ്ദലിഫയെന്ന പ്രദേശത്ത് രാപ്പാർക്കൽ. ഇതിന്റെ ഭാഗമായി നിലത്ത് ചെറിയ വിരിപ്പിൽ ഹജ്ജ് ചെയ്യുന്നവർക്കായുള്ള ഇഹ്റാം വസ്ത്രം (വെള്ള നിറത്തിലുള്ള പ്രത്യേക വസ്ത്രം) ധരിച്ച് കിടക്കുന്ന ബാബർ അസമിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഹജ്ജിനിടെ ഉമ്മയോടൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ജൂൺ 18നാണ് താരം ഹജ്ജിനെത്തിയത്. ബാബറടക്കം വിവിധ പാക് ക്രിക്കറ്റർമാരുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.
‘മറ്റു ഹാജിമാരെ പോലെ ബാബർ അസം മുസ്ദലഫയിലെ തുറന്ന പ്രദേശത്ത് കിടന്നുറങ്ങുന്നു, കാരണം സമത്വമാണ് നമ്മുടെ മതം പഠിപ്പിക്കുന്നത്’ ഒരാൾ ചിത്രം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു. മനുഷ്യർക്കിടയിൽ വർഗ, വർണ, ഭാഷ, ദേശങ്ങളുടെ മാറ്റങ്ങൾ ഒരു മേന്മയും സൃഷ്ടിക്കില്ലെന്നും ദൈവ ഭക്തിയാണ് പരമ പ്രധാനവുമെന്നാണ് ഇസ്ലാമിക പാഠം. ഇത് ശരിവയ്ക്കുന്നതാണ് ബാബർ അസമിന്റെ ചിത്രങ്ങളെല്ലാണ് ആരാധകർ പറയുന്നത്.
ഭാര്യയ്ക്കും മാതാവിനുമൊപ്പമാണ് റിസ്വാൻ ഹജ്ജ് ചെയ്യാനെത്തിയത്. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് പാകിസ്താന്റെ അടുത്ത മത്സരം. ഹജ്ജ് കഴിഞ്ഞ് താരങ്ങൾ ടീമിനൊപ്പം ചേരും. തുടർച്ചയായ അഞ്ച് ഏകദിന ഇന്നിംഗ്സുകളിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ബാബർ രണ്ടാമതുണ്ട്. 596 റൺസുമായി വിരാട് കോഹ്ലിയാണ് ഒന്നാമത്. 537 റൺസാണ് ബാബർ അടിച്ചിരിക്കുന്നത്
Apni Jannat k saath khudaye buzrugo bartar Ki baargah me haazri. 🕋 #Hajj pic.twitter.com/RHECx28PMY
— Babar Azam (@babarazam258) June 28, 2023


