10
Oct 2023
Mon
10 Oct 2023 Mon

ഹിന്ദുത്വവാദികള്‍ കത്തിച്ച വിഖ്യാതമായ അസീസിയ മദ്രസ പുനര്‍നിര്‍മിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ 30 കോടി അനുവദിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പട്‌ന: ബിഹാറില്‍ ഹിന്ദുത്വവാദികള്‍ കത്തിച്ച വിഖ്യാതമായ അസീസിയ മദ്രസയും ലൈബ്രറിയും പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. പട്‌ന ജില്ലയില്‍ മുരാര്‍പൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ അസീസിയ മദ്രസയുടെയും ലൈബ്രറിയുടെയും പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 29.78 കോടി രൂപ അനുവദിച്ചതായി ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി.

കഴിഞ്ഞ മാര്‍ച്ച് 31ന് രാമനവമി ദിനത്തിലാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ഈ പൗരാണിക ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം കത്തിച്ചത്. ശോഭാ യാത്രയില്‍ പങ്കെടുത്ത ചില അക്രമികള്‍ ബീഹാര്‍ ഷെരീഫിലെ 125 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ, 4,500 പുസ്തകങ്ങളുടെ വലിയ ലൈബ്രറിയുണ്ടായിരുന്ന അസീസിയ മദ്രസയ്ക്ക് തീയിടുകയായിരുന്നു.

‘ജയ് ശ്രീ റാം’ മുദ്രാവാക്യം മുഴക്കിയ ജനക്കൂട്ടം സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയാണ് അപൂര്‍വമായ കൈയെഴുത്തുപ്രതികളുള്ള പുരാതന അസീസിയ മദ്രസയും അതിന്റെ ലൈബ്രറിയും കത്തിച്ചത്. തീയിടുന്നതിന് മുമ്പ് ഇമാമിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ശൈഖ് അബ്ദുല്‍ അസീസിന്റെ സ്മരണയ്ക്കായി ബിബി സോഗ്രയാണ് 1895ല്‍ മദ്രസ സ്ഥാപിച്ചത്. ബീഹാറിലെ ഏറ്റവും പഴയ രണ്ട് മദ്രസകളില്‍ ഒന്നായിരുന്നു ഇതി. മറ്റൊന്ന് മദ്രസ ഷംസുല്‍ ഹുദയാണ്. 1896ല്‍ സ്ഥാപിതമായതുമുതല്‍ മദ്രസ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1910ലാണ് ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലമുള്ള പുതിയ കാമ്പസിലേക്ക് മാറ്റിയത്.

മസ്ജിദിന്റെ മിനാരം (ടവര്‍) തകര്‍ന്നതിനാല്‍ ജില്ലാ ഭരണകൂടം അറ്റകുറ്റപ്പണികള്‍ നടത്തിവരികയാണ്.

മദ്രസയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മതസ്ഥാപനത്തെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറപ്പു നല്‍കുന്ന വീഡിയോ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എക്‌സില്‍ ഷെയര്‍ ചെയ്തിരുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക