വാരണാസി: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബിജെപി പ്രവർത്തകർ. മിർസാപുർ ജില്ലയിലെ ഗോദൗലിയയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ന്യായ് യാത്ര യുപിയിലെത്തിയത്. ശനിയാഴ്ച വാരണാസിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയും യോഗവും നടന്നിരുന്നു.
|
ഇതിൽ യാത്ര കടന്നുപോയ ഗോദൗലിയയിലെ നന്ദി കവല 51 ലിറ്റർ ഗംഗാജലം ഉപയോഗിച്ച് ബിജെപി പ്രവർത്തകർ കഴുകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ സച്ചിൻ ഗുപ്തയടക്കം വീഡിയോ പങ്കുവച്ചിട്ടുണ്ട്. ബിജെപി കൊടിയുമായി പ്രവർത്തകർ സ്ഥലം കഴുകുന്നതാണ് വീഡിയോയിലുള്ളത്. ഇവർ മുദ്രാവാക്യം മുഴക്കുന്നുമുണ്ട്.
ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി ബിജെപിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ‘ഞങ്ങൾ 4000 കിലോമീറ്റർ ഭാരത് ജോഡോ ന്യായ് യാത്ര നടത്തി. കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വനിതകൾ തുടങ്ങിയവരെ കണ്ടു. അവരെല്ലാം എന്നോട് ആവലാതികൾ പറഞ്ഞു. പലയിടങ്ങളിലും ആർഎസ്എസ് -ബിജെപി പ്രവർത്തകർ സംഘർഷത്തിനെത്തി. എന്നാൽ ഞാനൊരിടത്തും ഏറ്റുമുട്ടലിന് മുതിർന്നില്ല’- രാഹുൽ ഗാന്ധി വിശദമാക്കി.
UP : वाराणसी में आज राहुल गांधी गोदौलिया के नंदी चौराहे से होकर निकले। BJP कार्यकर्ताओं ने उस स्थान को 51 लीटर गंगाजल से धोया। pic.twitter.com/x3wQyqD23w
— Sachin Gupta (@SachinGuptaUP) February 17, 2024





