22
Jan 2023
Mon
22 Jan 2023 Mon

അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിസ്ഥാനത്തായ പരിശീലന കേന്ദ്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചുനീക്കി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമകളായ ഭൂപേന്ദ്ര ശരണും സുരേഷ് ധാകയും ഒളിവിലാണ്. ഡിസംബര്‍ 24നാണ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് അമ്പതിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള 9760 അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. 12 ലക്ഷത്തിലേറെ പേരാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. ഡിസംബര്‍ 21നും 27നും ഇടയിലായാണ് പരീക്ഷകള്‍ നടത്തിയത്.

ഡിസംബര്‍ 24ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ആണ് ഉദ്യോഗാര്‍ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയത്. ഒരു ബസ്സിലെ യാത്രക്കാരായിരുന്നവര്‍ക്കാണ് ചോദ്യപേപ്പര്‍ ലഭിച്ചത്. വിവരം ലഭിച്ച അധികൃതര്‍ ബസ്സിലുണ്ടായിരുന്ന 40 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. അധിഗാമിലെ കോച്ചിങ് സെന്റര്‍ മുഖേനയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും അധികൃതര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഈ പരിശീലനകേന്ദ്രം പൊളിച്ചുനീക്കിയത്.