ആരെങ്കിലും കുറ്റാരോപിതരായെന്നു കരുതി വീട് പൊളിക്കാനാവില്ലെന്ന് സുപ്രിംകോടതി. വിവിധ കേസുകളിലെ കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ചു പൊളിച്ചുനീക്കുന്ന രീതി വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി ആർ ഗവായിയും കെ വി വിശ്വനാഥനും നടപടിയെ വിമർശിച്ചത്. ബുൾഡോസർ നടപടികൾക്കെതിരേ സമർപ്പിക്കപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
|
പാൻ-ഇന്ത്യൻ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നതിന് കോടതിക്ക് പരിഗണിക്കാവുന്ന കരട് നിർദേശങ്ങൾ സമർപ്പിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ഈ നിർദേശങ്ങൾ മുതിർന്ന അഭിഭാഷകൻ നചികേത ജോഷിക്കാണ് സമർപ്പിക്കേണ്ടത്. ഇവ ക്രോഡീകരിച്ച് കോടതിയിൽ ഹാജരീക്കാൻ നചികേതയ്ക്ക് ബെഞ്ച് നിർദേശം നൽകി. രണ്ടാഴ്ചയ്ക്കു ശേഷം ഹരജി കോടതി വീണ്ടും പരിഗണിക്കും.
ശിക്ഷയെന്ന രീതിയിൽ വീടുകൾ പൊളിച്ചുനീക്കുന്നതിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ആരോപിതനായതു കൊണ്ടുമാത്രമം ഒരാളുടെ വീട് എങ്ങനെയാണ് പൊളിച്ചുനീക്കുകയെന്നും കോടതി ചോദിച്ചു. അനധികൃത നിർമിതികളെ കോടതി സംരക്ഷിക്കുകയില്ലെന്നും എന്നാൽ ചില മാർഗനിർദേശങ്ങൾ അനിവാര്യമാണെന്നും ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
2022 ഏപ്രിലിൽ ഡൽഹി ജഹാംഗിർപുരിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ നിരവധി പേരുടെ വീടുകൾ പൊളിച്ചുനീക്കിയെന്നു ജംഇയ്യത്തെ ഉലമ അൽ ഹിന്ദിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ ദുഷ്യന്ത് ദാവേ ചൂണ്ടിക്കാട്ടി. മകൻ കുറ്റം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദയ്പൂർ നിവാസിയുടെ വീട് പൊളിച്ചുനീക്കിയതെന്ന് മറ്റൊരു അഭിഭാഷകനായ ചന്ദർ ഉദയ് സിങ് കോടതിയെ ബോധിപ്പിച്ചു. .
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





