24
Aug 2024
Thu
24 Aug 2024 Thu
writers organising book fest for Wayanad

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ വയനാട് ജില്ലയ്ക്കായി കേന്ദ്രസർക്കാർ 1000 കോടിയുടെ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി ആവശ്യപ്പെട്ടു. വയനാട് ദുരന്തം സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ മനുഷ്യനാശവും വിഭവനഷ്ടവും ഉണ്ടാക്കിയിട്ടുള്ള ഉരുൾപൊട്ടലാണ്. ആയിരക്കണക്കിന് സാധാരണക്കാർ ജീവിച്ചിരുന്ന രണ്ട് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അക്ഷരാർഥത്തിൽ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. കുമിഞ്ഞു കൂടിയ മണ്ണിനും മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമടിയിൽ നിരവധി മൃതദേഹങ്ങൾ ഉണ്ടായിരിക്കാം എന്നാണ് നിഗമനം.

whatsapp വയനാട് ദുരന്തം: കേന്ദ്രസർക്കാർ 1000 കോടിയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം: വെൽഫെയർ പാർട്ടി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുണ്ടക്കൈയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം ജില്ലയിലെ നിലമ്പൂർ മുണ്ടേരി പ്രദേശത്തെ പുഴയോര പ്രദേശങ്ങളിൽ നിന്ന് നിരവധി മൃതശരീരങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നത് ദുരന്തത്തിന്റെ ആഘാതം എത്രത്തോളമാണ് എന്ന് വിളിച്ചറിയിക്കുന്നുണ്ട്. കച്ചവടസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി പലതും പൂർണ്ണമായോ ഭാഗികമായോ നശിച്ചു. പരിസര പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലും വിവിധ ആശുപത്രികളിലുമായി നിരവധി പേരുണ്ട്. ഉടുത്ത വസ്ത്രമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടവരാണവർ. ഉറ്റവരുടെ വേർപാടിന്റെയും ജീവിതത്തിൽ സ്വരുക്കൂട്ടി വെച്ചതെല്ലാം ഒന്നൊഴിയാതെ ഒലിച്ചു പോയതിന്റെയും ആഘാതത്തിൽ നിന്നവർ മോചിതരായിട്ടില്ല.

രാജ്യത്തിന്റെ ഉരുൾപൊട്ടൽ ദുരന്ത ചരിത്രത്തിൽത്തന്നെ ഏറ്റവും ഭീകരമായ സംഭവങ്ങളിൽ ഒന്നാണ് മുണ്ടക്കൈയിൽ സംഭവിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ നടന്ന പുത്തുമല ദുരന്തം അടക്കമുള്ള അപകടങ്ങൾ വയനാട് ജില്ലയിൽ ഉണ്ടായിട്ടുണ്ട്. പ്രളയവും ഉരുളപൊട്ടലും അടക്കം കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നിരന്തരം അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അത്തരം സന്ദർഭങ്ങളിൽ മതിയായ സഹായം കേരളത്തിന് അനുവദിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങളിലൂടെ നിരവധി ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചിട്ടും കേന്ദ്രബജറ്റുകളിൽ കേരളം ബോധപൂർവം തഴയപ്പെടുകയാണുണ്ടായത്. വിവേചനപരമായ ഈ നിലപാട് കേന്ദ്രസർക്കാർ തിരുത്തുകയും കേരളത്തോട് കൂടുതൽ മനുഷ്യത്വപൂർണ്ണവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുകയുമാണ് വേണ്ടത്.

മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഇനിയങ്ങോട്ടുള്ള ജീവിതം ഒന്നിൽ നിന്ന് തുടങ്ങണം. അവരുടെ പാർപ്പിടം, ഭക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കേണ്ട കാര്യങ്ങളാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണം. ദുരന്തത്തിന്റെ ആഘാതം അനുഭവിച്ച് അതിജീവിച്ച മുഴുവൻ പേർക്കും മാന്യമായ പുനരധിവാസം ഉറപ്പ് വരുത്തണം. വികസനത്തിലും വിഭവ വിതരണത്തിലും കാലങ്ങളായി വിവേചനം നേരിടുന്ന ഒരു ജില്ല കൂടിയാണ് വയനാട്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, തൊഴിൽ, കൃഷി, വാണിജ്യമേഖല തുടങ്ങി വിവിധ മേഖലകളിൽ വയനാടിനെ പ്രത്യേകമായി പരിഗണിക്കണം. ഇത്തരം ലക്ഷ്യങ്ങൾ നിറവേറുന്ന രീതിയിൽ 1000 കോടിയുടെ സ്പെഷ്യൽ പാക്കേജ് വയനാട് ജില്ലയ്ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.