15
Aug 2024
Sun
15 Aug 2024 Sun

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലുള്ള ജീവനക്കാർക്ക് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ഉറപ്പാക്കുന്ന പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം. നിലവിലുള്ള ജീവനക്കാർക്ക് നാഷനൽ പെൻഷൻ (NPS ) പദ്ധതിയിൽനിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാവുന്നതാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ആണ് ഇതിനു അംഗീകാരം നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പദ്ധതി 2025 ഏപ്രിൽ ഒന്നിന് നിലവിൽവരും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതിയോ, നാഷനൽ പെൻഷൻ പദ്ധതിയോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരിക്കും.

പെൻഷൻ പദ്ധതികൾ സംബന്ധിച്ച് വിവിധ സംഘടനകളുമായി കേന്ദ്ര സർക്കാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ആവശ്യങ്ങളും കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥൻ അധ്യക്ഷനായ സമിതി നൽകിയ ശുപാർശകളും പരിഗണിച്ചാണ് പുതിയ പെൻഷൻ പദ്ധതിയെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉറപ്പാകുന്ന പെൻഷൻ, കുടുംബ പെൻഷൻ, കുറഞ്ഞ ഉറപ്പാകുന്ന പെൻഷൻ എന്നിങ്ങനെ മൂന്ന് തരം ആയിട്ടാണ് ഏകീകൃത പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്.

ഉറപ്പാകുന്ന പെൻഷൻ

ഉറപ്പാകുന്ന പെൻഷനു കീഴിൽ സർക്കാർ ജീവനക്കാർക്ക് ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും. 25 വർഷം സേവനമുള്ളയാൾക്ക് അവസാനത്തെ 12 മാസങ്ങളിൽ വാങ്ങിയ ശമ്പളമാണ് ഇതിനായി കണക്കാക്കുക.

 

കുടുംബ പെൻഷൻ

കുടുംബ പെൻഷനുകീഴിൽ, ജീവനക്കാരന്റെ പെൻഷന്റെ 60 ശതമാനം ആ വ്യക്തിയുടെ മരണശേഷം ആശ്രിതർക്ക് ലഭിക്കും.

കുറഞ്ഞ ഉറപ്പാകുന്ന പെൻഷൻ

10 വർഷത്തെ എങ്കിലും മിനിമം സേവനമുള്ളയാൾക്ക് പ്രതിമാസം 10,000 രൂപയെങ്കിലും കുറഞ്ഞ പെൻഷനായി ലഭിക്കുന്നതാണ് കുറഞ്ഞ ഉറപ്പാകുന്ന പെൻഷൻ.

The Unified Pension Scheme, approved by the Union Cabinet aims to give assured pension, family pension and assured minimum pension to government employees.