03
Feb 2025
Tue
03 Feb 2025 Tue
US CHINA TRADE FIGHT

ബീജിങ്: ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉരുളക്കുപ്പേരി നല്‍കി ചൈന. നിരവധി യു.എസ് ഉത്പ്പന്നങ്ങള്‍ക്ക് ചൈനയും എതിര്‍ തീരുവ ചുമത്തിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിക്ക് ചൈന 15 ശതമാനം തീരുവ ചുമത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമേരിക്കയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ, കാര്‍ഷിക യന്ത്രങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് വാഹനങ്ങള്‍, പിക്ക്-അപ്പ് ട്രക്കുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ഇത് കൂടാതെ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെതിരെ ചൈന അന്വേഷണവും പ്രഖ്യാപിച്ചു. വിശ്വാസ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് വര്‍ധനവിന് മറുപടിയായാണ് പുതിയ നടപടികള്‍ സ്വീകരിച്ചതെന്നും അമേരിക്കയുടെ തീരുമാനം ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നുവെന്നും ചൈന വ്യക്തമാക്കി.

ഒപ്പം അമേരിക്ക സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള സാധാരണ സാമ്പത്തിക, വ്യാപാര സഹകരണത്തെ തടസപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നതെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം പറഞ്ഞു.

ശനിയാഴ്ച, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡ, മെക്‌സിക്കോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ ഇതിനകം നിലനില്‍ക്കുന്ന തീരുവകള്‍ക്ക് പുറമേ 10 ശതമാനം അധിക തീരുവ നല്‍കേണ്ടിവരും.

അനധികൃത കുടിയേറ്റക്കാരുടെയും ഫെന്റനൈല്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെയും യു.എസിലേക്കുള്ള ഒഴുക്ക് തടയാനാണ് നടപടിയെന്നാണ് ട്രംപിന്റെ വാദം.

എന്നാല്‍ പിന്നാലെ തന്നെ മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന 25% തീരുവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക