എറണാകുളം അങ്കമാലിയിൽ ദമ്പതികൾ ജീവനൊടുക്കി. ഇവരുടെ രണ്ടുകുട്ടികൾ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിൽ. അങ്കമാലി തുറവൂർ ജങ്ഷനിൽ അക്ഷയകേന്ദ്രം നടത്തുന്ന മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്.
|
സനൽ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ പന്ത്രണ്ടും ആറും വയസ്സുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ ആറു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ 12ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് അയൽവാസിയായ സതീശൻ വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോൾ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടൻ പുറത്ത് എത്തിച്ചു.
തീ കെടുത്തിയപ്പോഴാണ് ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പിലുണ്ട്.


