|
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതികൾ വർധിപ്പിക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു. ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റാണ് ഇന്നത്തേത്.
ചെലവു ചുരുക്കലിനൊപ്പം വരുമാന വർദ്ധനവിനുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടാകും. സർക്കാർ സേവനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കാനും പിഴത്തുകകൾ കൂട്ടാനും നിർദേശമുണ്ടായേക്കും. ഭൂനികുതിയിലും ന്യായവിലയിലും കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളിലും ബജറ്റ് പ്രത്യേക ഊന്നൽ നൽകിയേക്കും. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമോ എന്നതും സംസ്ഥാനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ വച്ചു. നിലവിൽ സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയാണ്.



