23
Jul 2023
Mon
23 Jul 2023 Mon

റിയാദ്: കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തി പോകുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലിസിന്റെ മുന്നറിയിപ്പ്.കുറ്റത്തിന്റെ തോതനുസരിച്ച് പിഴസംഖ്യ 10,000 ദിര്‍ഹം വരെയായേക്കാം. തടവുശിക്ഷയും ലഭിച്ചേക്കാം. നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് വയസ്സുള്ള മകനെ തനിച്ചിരുത്തി ഡോര്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്ത് പോകുന്ന രക്ഷിതാവിന്റെ വീഡിയോ സഹിതമാണ് പോലിസ് മുന്നറിയിപ്പ് നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താക്കോലുകള്‍ കാറിനകത്തുപ്പെട്ട് വാഹനത്തില്‍ സീറ്റ് ബെല്‍റ്റിട്ട് തനിച്ചിരിക്കുന്ന കുഞ്ഞിനെ വീഡിയോയില്‍ കാണാം. പോലീസ് വാതില്‍ പൊളിച്ച് കുഞ്ഞിനെ രക്ഷിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പാക്കണം. ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. യു.എ.ഇയില്‍ ഇത്തരം അപകടത്തില്‍പെട്ട് ഒട്ടേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദേശം. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ജൂലായ് വരെ ലോക്ക് ചെയ്ത കാറുകളില്‍ അപകടകരമായ രീതിയില്‍ കണ്ടെത്തിയ 36 കുട്ടികളെ ലാന്‍ഡ് റെസക്യൂ സംഘം രക്ഷപ്പെടുത്തിയിരുന്നു. കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും എ.സി. ഓണ്‍ ചെയ്ത് കുട്ടികളെ കാറിലിരുത്തി പുറത്തേക്ക് പോകുന്നതും അപകടമാണ്.

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്ത് 10 മിനിറ്റ് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിനകത്തെ താപനില 10 ഡിഗ്രി വര്‍ധിക്കും. ഈ സമയത്തെ താപനില അനുസരിച്ച് കാറിനകത്തെ ചൂട് താങ്ങാവുന്നതിലും കൂടുതലായിരിക്കും. കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ സൂര്യാഘാതമേല്‍ക്കുകയും ചെയ്യും. എ.സി പ്രവര്‍ത്തിപ്പിച്ച് ചെറുതായി വിന്‍ഡോ ഗ്ലാസ് തുറന്നാലും കാറിനുള്ളില്‍ അതിവേഗം ഊഷ്മാവ് കൂടും. 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ രാജ്യത്തെ ചൂട്.

ചിലയിടങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ചൂടെത്തിയിരുന്നു. ഈ അവസ്ഥ അടുത്ത മാസവും തുടര്‍ന്നേക്കുമെന്നാണ് വിവരം. വാഹനമോടിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സേഫ് സമ്മര്‍ ബോധവത്കരണ പരിപാടിയോട് അനുബന്ധിച്ച് അബുദാബി പോലീസ് വാഹനമോടിക്കുന്നവര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.