ലണ്ടന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി. (Former British Prime Minister Says Netanyahu Installed Voice Recorder In His Office Bathroom) നെതന്യാഹു തന്റെ ഓഫീസ് കുളിമുറിയില്‍ വോയ്‌സ് റെക്കോഡര്‍ സ്ഥാപിച്ചുവെന്നാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെളപ്പെടുത്തിയത്.
|
നെതന്യാഹു കുളിമുറി ഉപയോഗിച്ചതിന് ശേഷമാണ് ഉപകരണം സ്ഥലത്തുനിന്ന് കണ്ടെത്തിയതെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നത്. 2017ലാണ് സംഭവം നടന്നത്.
ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നെതന്യാഹു. യോഗത്തിനിടെ ബാത്‌റൂമില്‍ പോകാന്‍ നെതന്യാഹു അനുമതി തേടിയിരുന്നു. തുടര്‍ന്ന് നെതന്യാഹു പുറത്തിറങ്ങിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവായി നടത്തുന്ന പരിശോധനക്കിടയിലാണ് ഉപകരണം കണ്ടെത്തിയത്.
‘അണ്‍ലീഷ്ഡ്’ എന്ന തന്റെ ആത്മകഥയിലാണ് ബോറിസ് ജോണ്‍സന്റെ വെളിപ്പെടുത്തല്‍. സംഭവം നടക്കുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ വിദേശകാര്യ സെക്രട്ടറിയായിരുന്നു. ‘ബിബി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബോറിസ് ജോണ്‍സണ്‍ നെതന്യാഹുവിനെതിരെ ആരോപണം ഉയര്‍ത്തിയത്. ഒക്ടോബര്‍ പത്തിനാണ് പുസ്തകം പുറത്തിറങ്ങുന്നത്.
സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേലി സര്‍ക്കാരിനോട് ബ്രിട്ടീ് ഭരണകൂടം വിശദീകരണം തേടിയോ എന്നതില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉപകരണം കണ്ടെത്തിയതിന് പിന്നാലെ താന്‍ ‘പുള്ളി കൊള്ളാം’ എന്ന് പറഞ്ഞിരുന്നതായും ആശ്ചര്യപ്പെട്ടുപോയെന്നും ബോറിസ് വെളിപ്പെടുത്തുന്നു. ഒരുപക്ഷെ ഈ സംഭവം യാദൃശ്ചികമാകാമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം, നെതന്യാഹുവിനെതിരെ സമാനമായ ആരോപണം യു.എസും ഉയര്‍ത്തിയിരുന്നു. വൈറ്റ് ഹൗസിനും സമീപ പ്രദേശങ്ങളിലുമായി ഫോണ്‍ ചോര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നില്‍ ഇസ്രയേലാണെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. മൊസാദുമായി വര്‍ഷങ്ങളോളം ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ നെതന്യാഹുവിനെതിരെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള കെണിയായിരുന്നു അതെന്നാണ് ഇതേക്കുറിച്ച് യു.എസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. എന്നാല്‍ യു.എസിലെ ഇസ്രയേല്‍ എംബസി യു.എസിന്റെ പ്രതികരണത്തെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.


