ജിദ്ദ: പ്രായോഗിക രാഷ്ട്രീയത്തെ അതിന്റെ വിശുദ്ധിയോടുകൂടി ജനനന്മയ്ക്കായി പ്രയോജനപ്പെടുത്തിയ നേതാവായിരുന്നു ഗാന്ധിജി എന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദലി. ഒഐസിസി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഗാന്ധിസ്മൃതി’ എന്ന പേരിൽ നടത്തിയ ഗാന്ധിജയന്തിയും ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും ആചരിക്കാനുള്ള യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
കഴിഞ്ഞ നാനൂറു വർഷത്തിനിടയിൽ ലോകം കണ്ട ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഗാന്ധിജി. സ്വാതന്ത്ര്യസമരത്തിന്റെ ദേശീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ തന്നെ പ്രാദേശിക പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുകയും അതിൽ ശക്തമായ സമരണങ്ങൾ സംഘടിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇത്തരം പ്രക്ഷോഭങ്ങൾ സ്വാതന്ത്ര്യസമരത്തിനു കൂടുതൽ ഊർജ്ജം പകരാൻ ഉപകരിച്ചു. ഖിലാഫത്ത് സമരം, ക്ഷേത്രപ്രവേശന സമരം തുടങ്ങിയവ കേരളത്തിന്റെ പശ്ചാത്തലത്തിൽ എടുത്തു പറയേണ്ടുന്ന ഗാന്ധിജിയുടെ ഇടപെടലുകളാണ്. ഈ കാലഘട്ടത്തിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ട പ്രശനങ്ങൾ നേരിട്ട് ഇടപ്പെട്ടു അവരിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, വൈസ് പ്രസിഡന്റുമാരായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ജന: സെക്രട്ടറിമാരായ മനോജ് മാത്യു, ആസാദ് പോരൂർ, നജ്മുദ്ദീൻ തിരുവനന്തപുരം, നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ, ട്രഷറർ ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.


