|
റിയാദ്: ഈ വർഷത്തെ ഹജ്ജ്
(Hajj 1446 -2025) തീർത്ഥാടനം ആഗ്രഹിക്കുന്നവർ മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാണെന്ന് സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഈ വാക്സിനേഷൻ എടുക്കാതെ ഹജ്ജ് പാക്കേജുകൾ കാണാനോ വാങ്ങാനോ കഴിയില്ലെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. ആരോഗ്യകരവും സുരക്ഷിതവുമായ രീതിയിൽ ആചാരങ്ങൾ നിർവഹിക്കുന്നതിനും ദൈവത്തിന്റെ അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര തീർഥാടകർക്ക് ശുപാർശ ചെയ്യുന്ന വാക്സിനേഷനുകൾ എടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം അറിയിച്ചു.
മെനിഞ്ചൈറ്റിസ് വാക്സിനിനു പുറമേ, സുരക്ഷിതമായ ഹജ്ജ് സീസൺ ഉറപ്പാക്കാൻ തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനും കോവിഡ്-19 വാക്സിനും സ്വീകരിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.
തീർത്ഥാടകർ “സെഹ്ഹാത്തി” ആപ്പ് വഴിയാണ് വാക്സിനേഷൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യേണ്ടത്.
ഈ വർഷത്തെ ഹജ്ജ് 2025 ജൂൺ 4 മുതൽ ജൂൺ 9 വരെ നടക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. തീർത്ഥാടനത്തിന് മുമ്പുള്ള ദിവസങ്ങളിൽ സൗദി അറേബ്യയുടെ ഹിലാൽ കമ്മിറ്റി കൃത്യമായ തീയതികൾ സ്ഥിരീകരിക്കും. 22 രാജ്യങ്ങളിൽ നിന്നുള്ള 1.6 ദശലക്ഷത്തിലധികം പേർ ഉൾപ്പെടെ 1.83 ദശലക്ഷത്തിലധികം ആളുകൾ ആണ് കഴിഞ്ഞവർഷം ഹജ്ജ് നിർവഹിച്ചത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരികമായും സാമ്പത്തികമായും അത് നിർവഹിക്കാൻ പ്രാപ്തിയും ഉള്ള മുസ്ലീങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യൽ നിർബന്ധിത മതപരമായ കടമയാണ്.
Haj 2025: Meningitis vaccine mandatory for citizens, expats


