24
Dec 2025
Mon
24 Dec 2025 Mon
GAZA SEARCHING

ഇസ്രായേലിന്റെ ഗസയിലെ വംശഹത്യാപരമായ യുദ്ധം അവസാനിപ്പിക്കുന്നന് അമേരിക്കയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമാധാന കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി ഇസ്രായേലും ഹമാസും. എന്നാല്‍, ഉപരോധിക്കപ്പെട്ട പലസ്തീന്‍ പ്രദേശത്തെ അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ പങ്കിനെച്ചൊല്ലി അഭിപ്രായവ്യത്യാസം മുന്നോട്ടുള്ള പോക്കില്‍ തടസ്സം സൃഷ്ടിക്കുമോ എന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് കരട് രൂപരേഖയ്ക്ക് ‘ധാരാളം വ്യക്തതകള്‍’ ആവശ്യമാണെന്നാണ് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാസിം നയിം ഞായറാഴ്ച പറഞ്ഞത്. നിലവിലെ വെടിനിര്‍ത്തല്‍ സമയത്ത് ആയുധങ്ങള്‍ ‘മരവിപ്പിക്കുന്നതിനോ സംഭരിക്കുന്നതിനോ’ ചര്‍ച്ചയ്ക്ക് ഗ്രൂപ്പ് തയ്യാറാണെങ്കിലും, നിരായുധീകരണത്തിന്റെ ചുമതല ഒരു അന്താരാഷ്ട്ര സ്ഥിരതാ സേന ഏറ്റെടുക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ദൈവത്തിന് നന്ദി; ചില ക്രിമിനല്‍ പോലീസുകാരുടെ ഗൂഡാലോചന പൊളിഞ്ഞുവെന്ന് ദിലീപ്

‘അതിര്‍ത്തികള്‍ക്ക് സമീപം ഒരു ഐക്യരാഷ്ട്രസഭാ സേനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, അവര്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കുകയും, ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും, ഏത് തരത്തിലുള്ള സംഘര്‍ഷങ്ങളും തടയുകയും ചെയ്യട്ടെ,’ അദ്ദേഹം പറഞ്ഞു, എന്നാല്‍ പലസ്തീന്‍ പ്രദേശത്ത് ആ സേനയ്ക്ക് ‘ഒരു തരത്തിലുള്ള അധികാരങ്ങളും’ ഉണ്ടാകുന്നത് ഹമാസ് അംഗീകരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റിന്റെ പദ്ധതിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് ഈ മാസം അവസാനത്തോടെ പ്രവേശിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഗസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കുക, പ്രദേശത്തെ നിരായുധീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പദ്ധതിയിലുള്ള ‘ഉത്തരവാദിത്തം’ ഹമാസ് നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുക എന്നിവയായിരിക്കും കൂടിക്കാഴ്ചയിലെ പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്ക് ഒരു രണ്ടാം ഘട്ടമുണ്ട്, അത് ഹമാസിന്റെ നിരായുധീകരണവും ഗാസയുടെ സൈനികവല്‍ക്കരണം ഇല്ലാതാക്കലുമാണ്,’ സന്ദര്‍ശകനായ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.

ആയുധങ്ങള്‍ മരവിപ്പിക്കുകയോ സംഭരിക്കുകയോ ചെയ്യുമെന്ന ഹമാസിന്റെ നിലപാട് ഇസ്രായേലിനെ തൃപ്തിപ്പെടുത്തുമോ എന്നത് വ്യക്തമല്ല. ‘ഹമാസിന് പ്രതിരോധിക്കാനുള്ള അവകാശം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍, ഒരു പലസ്തീന്‍ രാഷ്ട്രത്തിലേക്ക് നയിച്ചേക്കാവുന്ന അഞ്ച് മുതല്‍ 10 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു ദീര്‍ഘകാല വെടിനിര്‍ത്തല്‍ പ്രക്രിയയുടെ ഭാഗമായി ആയുധങ്ങള്‍ താഴെ വെക്കുന്നത് സംഭവിക്കാമെന്നും’ ഹമാസ് പ്രതിനിധി പറഞ്ഞു.

ഗാസയ്ക്കുള്ള യുഎസ് രൂപരേഖ പലസ്തീന്‍ സ്വാതന്ത്ര്യത്തിന് വാതില്‍ തുറക്കുന്നുണ്ടെങ്കിലും, ഒരു പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നത് ഹമാസിന് പ്രതിഫലം നല്‍കുന്നതിന് തുല്യമാവുമെന്ന് വാദിച്ച് നെതന്യാഹു അത് ദീര്‍ഘകാലമായി നിരസിച്ചിരുന്നു.