21
Nov 2024
Sat
21 Nov 2024 Sat
qatar hamas

ദോഹ: ഹമാസ് നേതാക്കളെ പുറത്താക്കണമെന്ന അമേരിക്കയുടെ ആവശ്യം ഖത്തര്‍ അംഗീകരിച്ചതായ റിപോര്‍ട്ട് വാസ്തവ വിരുദ്ധമെന്ന് ഹമാസ്.(Hamas says Qatar has not asked its leaders to leave the country) ഇത് വെറും സമ്മര്‍ദ്ധ തന്ത്രമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ആ പ്രചാരണത്തിന് യാതൊരു തെളിവുമില്ല. രാജ്യം വിടാന്‍ ഖത്തര്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ഇത് ഇസ്രായേല്‍ അനുകൂല മാധ്യമങ്ങളുടെ പ്രചാരണമാണ്. ഇത് വെറും സമ്മര്‍ദ്ധ തന്ത്രം മാത്രമാണ് ”- ഹമാസ് നേതാവ് വ്യക്തമാക്കി.

ഹമാസ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നത് നിര്‍ത്തണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രണ്ടാഴ്ച മുമ്പ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ഖത്തര്‍ സമ്മതിക്കുകയും ഒരാഴ്ച മുമ്പ് ഹമാസിന് നോട്ടീസ് നല്‍കുകയും ചെയ്തതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

ALSO READ: അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ട്

മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ നടത്തിയിട്ടും വെടിനിര്‍ത്തല്‍, ബന്ദി മോചന കരാര്‍ അംഗീകരിക്കാന്‍ ഹമാസ് നേതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക ആവശ്യം ഉന്നയിച്ചതെന്നാണ് അമേരിക്കന്‍, ഖത്തര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം, വാര്‍ത്തയെക്കുറിച്ച് ഖത്തര്‍ ഇതുവരെ പ്രതികിച്ചിട്ടില്ല.

അതേസമയം, ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്നും മധ്യസ്ഥരായ ഖത്തര്‍ പിന്‍വാങ്ങുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ എ.പി, റോയിട്ടേഴ്‌സ് എന്നിവര്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ട യുദ്ധം ആരംഭിച്ചതുമുതല്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

യുദ്ധത്തിലെ കക്ഷികളായ ഇസ്രായേലും ഹമാസും പൂര്‍ണമനസ്സോടെ കരാറിന് തയാറാവാത്തിടത്തോളം മധ്യസ്ഥതയില്‍ തുടരാന്‍ കഴിയില്ലെന്ന് ഖത്തര്‍ ഇരു കക്ഷികളെയും അറിയിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഏറ്റവും ഒടുവിലായി രണ്ടാഴ്ച മുമ്പ് ദോഹയില്‍ നടന്ന ചര്‍ച്ചയും ലക്ഷ്യത്തിലെത്താതെ പോയതോടെയാണ് മധ്യസ്ഥ പദവിയില്‍ നിന്നും ഖത്തറിന്റെ പിന്മാറ്റമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചതുമുതല്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനുമായി ഖത്തര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.