മുമ്പത്തെ വഖഫ് ഭൂമി വിവാദത്തില്‍ വസ്തുതാന്വേഷണം നടത്തുന്നതിന് സര്‍ക്കാര്‍ നിയമിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. (High Court cancels the appointment of the Munambam Judicial Commission) ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
|
വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് വിധി.
വസ്തുതാന്വേഷണത്തിന് വേണ്ടിയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ വസ്തുതാന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം,സംഭവത്തില്‍ പ്രതികരിക്കേണ്ടത് സര്‍ക്കാറാണെന്നും അപ്പീൽ പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു. കമ്മീഷനെ നിയമിച്ചത് സർക്കാറാണ്.സർക്കാരാണ് കോടതിയിൽ ഇതിനെ ന്യായീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,കമ്മീഷനെ വെച്ചപ്പോൾ തന്നെ ആശങ്ക അറിയിച്ചതാണെന്നും അത് ശരിയാണെന്ന് കോടതി ഉത്തരവോടെ വ്യക്തമായെന്നും മുനമ്പം സമരസമിതി.മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കമ്മീഷനുമായി സഹകരിച്ചത്. സർക്കാർ സർക്കാരിനുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂ ഉടമകൾക്ക് തിരികെ നൽകണമെന്നും സമരമസമിതി ആവശ്യപ്പെട്ടു.





