മുംബൈ: രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പുള്ള സാഹചര്യം ഓർത്തെടുത്ത് മുൻകാല നടിയും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ‘ക്യോൻകി സാസ് ബീ കബീ ബഹു തീ’ എന്ന സീരിയലയിൽ അഭിനയിക്കുമ്പോൾ താൻ ഓട്ടോയിലാണ് സെറ്റിലെത്തിയതെന്ന് അവർ പറഞ്ഞു. കാർ വാങ്ങാനുള്ള കാശില്ലാത്തതായിരുന്നു അതിന് കാരണം. മേക്കപ്പ്മാൻ വരെ കാറിൽ വന്നിരുന്ന സെറ്റിലേക്ക് താൻ ഓട്ടോയിലെത്തുമ്പോൾ എല്ലാവർക്കു ഞെട്ടലായിരുന്നെന്നും സ്മൃതി പറയുന്നു.
|
നീലിഷ് മിശ്രയുമായുള്ള അഭിമുഖത്തിലാണ് തന്റെ വരുമാനത്തെക്കുറിച്ചുള്ള നിർമാതാവ് ശോഭ കപൂറിനു തന്നോടുള്ള പെരുമാറ്റത്തെക്കുറിച്ച് സ്മൃതി പറഞ്ഞത്. ‘ക്യോൻകി സാസ് ബീ കബീ ബഹു തീ യിൽ അഭിനയിച്ചു തുടങ്ങിയതിന്റെ ആദ്യ വർഷം 1800 ആയിരുന്നു എനിക്ക് ലഭിച്ചത്. പിന്നീട് ഞാൻ വിവാഹിതയായപ്പോൾ എനിക്കും സുബിനുമായി 30,000 രൂപ ലഭിച്ചു’ സ്മൃതി പറയുന്നു. ഞാൻ ഓട്ടോയിൽ വരുന്നതു കണ്ട് ബുദ്ധിമുട്ട് തോന്നി മേക്കപ്പ്മാൻ പോലും എന്നോട് കാർ വാങ്ങാൻ പറഞ്ഞുവെന്നും അവർ പറഞ്ഞു.
മെക്‌ഡൊണാൾഡ്‌സിൽ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി സ്മൃതി ഇറാനി പറഞ്ഞു. ഇതിന് പ്രതിമാസം 1500 രൂപ ലഭിച്ചുവെന്നും സ്മൃതി ഇറാനി പറയുന്നു. മിസ് ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനായി തനിക്ക് ഒരു ലക്ഷം രൂപ വേണ്ടി വന്നിരുന്നു. തുടർന്ന് പിതാവ് ഒരുലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ വ്യവസ്ഥയോടെയായിരുന്നു ഇത്.
പലിശ സഹിതം പണം തിരികെ നൽകണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ. അതിന് കഴിഞ്ഞില്ലെങ്കിൽ താൻ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു അച്ഛൻ പറഞ്ഞത്. ലഭിച്ച സമ്മാനങ്ങൾ വിറ്റ് 60,000 രൂപ പിതാവിന് തിരികെ നൽകിയെന്ന് സ്മൃതി ഇറാനി പറഞ്ഞു. ബാക്കി തുക കൊടുക്കുന്നതിനയി ചില ജോലികൾ നോക്കിയിരുന്നു.
സെറ്റിൽ ഭക്ഷണം, പാനീയം എന്നിവ പ്രവേശിപ്പിക്കില്ലെന്നതായിരുന്നു നിർമാതാവ് ശോഭയുടെ നിയമം. ഉപകരണങ്ങൾക്കു കേടുവരാതിരിക്കാനായിരുന്നു ആ നിയമം. അഭിനോതക്കൾക്ക് ചായ കുടിക്കാനുള്ള അനുവാദം നൽകിയാലും അണിയപ്രവർത്തകർക്ക് അതു ലഭിക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അണിയറപ്രവർത്തകരായ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനായി പുറത്തുപോകുമായിരുന്നെന്നും സ്മൃതി കൂട്ടിച്ചേർത്തു. 2003 ലാണ് സ്മൃതി ഇറാനി ബി.ജെ.പിയിൽ അംഗത്വമെടുത്തത്.


