മംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് പോകും.(In search of Arjun: Thrissur machine operators to Shirur) മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ്, നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഇവര്‍ പോകുന്നത്.
|
ഹിറ്റാച്ചി ബോട്ടില്‍ കെട്ടി നിര്‍മ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍. കോള്‍പ്പടവുകളില്‍ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നല്‍കിയ ഈ മെഷീന്‍ ഇപ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കൈയ്യിലാണുള്ളത്.
Also Read
അർജുന് വേണ്ടി തിരച്ചിൽ തുടരണമെന്ന് കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.
തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായും അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഇന്നലെ കര്‍ണാടക അറയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കര്‍ണ്ണാടക കളക്ടര്‍ തൃശൂര്‍ കളക്ടറോട് വിവരം തേടി. കുത്തൊഴുക്കുള്ള പുഴയില്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവുമോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് പോകുന്നത്.
തിരച്ചില്‍ നിര്‍ത്തരുതെന്ന് കുടുംബം
അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒരു കാരണവശാലും തിരച്ചില്‍ നിര്‍ത്തരുതെന്ന് സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. സംസ്ഥാന സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍ പിന്‍വാങ്ങിയതില്‍ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരണം. മുന്‍പ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതില്‍ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു.
തിരച്ചില്‍ നിര്‍ത്തുന്നത് അറിയിച്ചില്ലെന്ന് മന്ത്രി റിയാസ്
തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്. ശനിയാഴ്ച്ച കാലാവസ്ഥ പ്രതികൂലമായിട്ടും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച്ച കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കൂടിയാലോചന നടത്താതെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പാണ്ടൂണ്‍ വരില്ലെന്ന് പറഞ്ഞില്ല, യോഗ തീരുമാനം പാലിച്ചില്ല, യന്ത്രങ്ങള്‍ എത്തിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ചത്തു.


