കോട്ടയം: മണിമലയിൽ രണ്ട് സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അറസ്റ്റിലായ കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി പ്രതിയായ കേസ് അട്ടിമറിക്കാൻ പൊലിസ് നീക്കം നടത്തുന്നതായി ആരോപണം. മകന്റെ പേര് ആദ്യ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയില്ല. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിൾ എടുത്തില്ലെന്നും രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമമെന്നും പരാതി ഉയർന്നിട്ടുണ്ട്.
|
കേസിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. 45 വയസ്സുളളയാൾ എന്നാണ് എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ ഞായറാഴ്ച വൈകിട്ടാണ് ജോസ് കെ മാണിയുടെ മകനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തുമ്പോൾ ജോസ് കെ മാണിയുടെ മകൻ കെ.എം മാണി ജൂനിയർ അവിടെ ഉണ്ടായിരുന്നു. എന്നാൽ 45 വയസ്സുളളയാളാണ് വാഹനമോടിച്ചതെന്നാണ് ആദ്യ എഫ്‌ഐആറിൽ നൽകിയതെന്നും ആരോപിതർ പറയുന്നു. മറ്റുളളവരുടെ ജീവന് ഭീഷണിയാകും വിധം അലക്ഷ്യമായി വാഹനമോടിച്ചു എന്നതടക്കമുളള കുറ്റങ്ങളാണ് കേസിൽ ചുമത്തിയത്.
മണിമല ബിഎസ്എൻഎൽ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന, കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ(ജിസ്35), ജിൻസ് ജോൺ(30) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഇരുവരും അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടിൽപോയി മടങ്ങിവരുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഇവരുടെ സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു. മാത്യു ജോണും ജിൻസ് ജോണും അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാൻ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്.





