15
Oct 2024
Thu
15 Oct 2024 Thu
US JOURNALIST SET ON FIRE

വാഷിങ്ടണ്‍: ഗസ്സയിലെ കൂട്ടക്കുരുതിയിലും വംശഹത്യയിലും അറബ് ലോകം കാഴ്ച്ചക്കാരായി നോക്കിനില്‍ക്കേ പാശ്ചാത്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം കനക്കുന്നു.(Journalist sets arm on fire outside White House during anti-Israel protest)  ഗസ്സയിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ വംശഹത്യക്ക് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ട് സ്വയം തീകൊളുത്തിയാണ് അമേരിക്കയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതിഷേധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആയിരങ്ങള്‍ അണിനിരന്ന വാഷിങ്ടണിലെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സാമുവല്‍ മെന ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ശനിയാഴ്ച വൈറ്റ് ഹൗസിന് മുന്നില്‍ തന്റെ ഇടതുകൈക്ക് തീകൊളുത്തിയത്.

Pro-Palestinian demonstrators rally in downtown D.C.

”വെറും 139 ചതുരശ്ര മൈല്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു മുനമ്പ് പൂര്‍ണമായും നിരപ്പാക്കി. എന്നിട്ടും തങ്ങള്‍ ഒരിക്കല്‍ താമസിച്ചിരുന്ന വീടിന്റെ ചാരത്തില്‍നിന്ന് ഉയരുന്ന കുഞ്ഞുങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്നാല്‍ ഇപ്പോഴും നമ്മള്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഹമാസിനെതിരായ യുദ്ധമെന്നാണ് ഇസ്രായേല്‍ വംശഹത്യയെ വിശേഷിപ്പിക്കുന്നത്. എത്ര സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ് ഹമാസ് എന്ന് മുദ്രകുത്തി നമ്മള്‍ കൊന്നുകളഞ്ഞത്. ഞാന്‍ എന്റെ വീടായി കരുതുന്ന അരിസോണയിലെ ജനങ്ങളെ സേവിക്കാനാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ മുഖം സംരക്ഷിക്കലാണ് തങ്ങളുടെ ജോലിയെന്ന് ഞാന്‍ തിരിച്ചറിയുന്നു”-മെന തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

”ഈ സംഘര്‍ഷത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട ഗസ്സയിലെ പതിനായിരത്തോളം വരുന്ന കുഞ്ഞുങ്ങളേ…ഞാന്‍ എന്റെ ഇടതുകൈ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. നിങ്ങളുടെ ശബ്ദം ഉയര്‍ത്താന്‍ എന്റെ ശബ്ദം ഉണ്ടാകട്ടെ, നിങ്ങളുടെ പുഞ്ചിരി ഒരിക്കലും അപ്രത്യക്ഷമാകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു”-തീകൊളുത്തുന്നതിന് മുമ്പ് മെന പറഞ്ഞു.

പ്രക്ഷോഭ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ തീയണച്ച് മെനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഗുരുതര പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തിന് പിന്നാലെ മെനയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി അദ്ദേഹം ജോലി ചെയ്തിരുന്ന ഫീനിക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ അരിസോണ കുടുംബം അറിയിച്ചു. ”ഞങ്ങളുടെ ന്യൂസ് റൂം ജീവനക്കാര്‍ നിഷ്പക്ഷമായും വസ്തുനിഷ്ഠമായും പെരുമാറണമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച മെന ഇനി ഞങ്ങളുടെ ജീവനക്കാരനല്ല”-മാനേജ്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗസ്സയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് വാഷിങ്ടണില്‍ സ്വയം തീകൊളുത്തുന്ന രണ്ടാമത്തെയാളാണ് മെന. യുഎസ് എയര്‍ഫോഴ്സില്‍ അംഗമായ ആരോണ്‍ ബുഷ്നെല്‍ ഫെബ്രുവരിയില്‍ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ തീകൊളുത്തി മരിച്ചിരുന്നു.

അരിസോണ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി ജേണലിസം സ്‌കൂളില്‍ നിന്ന് ബിരുദമെടുത്ത മെന സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും തന്റെ അരിശവും സങ്കടവും പ്രകടിപ്പിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കാനാവാത്തതിന്റെ കുറ്റബോധമായിരുന്നു അദ്ദേഹത്തിന്റെ പല പോസ്റ്റുകളിലും.

ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് തന്റെ ഇടതുകൈ സമര്‍പ്പിക്കുന്നതായി മെന നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും സ്വയം തീക്കൊളുത്താന്‍ പദ്ധതിയുള്ളതായി മനസ്സിലാക്കിയിരുന്നില്ലെന്ന് പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു.