27
May 2024
Sun
27 May 2024 Sun
ANILA MURDER SHIJU

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. മാതമംഗലം കോയിപ്ര സ്വദേശിനി അനില(33) യെ ആണ് സ്വന്തം വീട്ടില്‍നിന്ന് കിലോമീറ്ററുകള്‍ ദൂരെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. (kannur-payyannur-anila-and-shiju-death-case ) അതിനു തുടര്‍ച്ചയായി അനിലയുടെ സുഹൃത്ത് സുദര്‍ശനപ്രസാദ് എന്ന ഷിജുവി(34)നെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകം നടത്തിയശേഷം നേരം പുലരും മുമ്പ് ഷിജു സ്വന്തം നാട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്നൂരില്‍നിന്ന് 22 കിലോമീറ്ററോളം അകലെയുള്ള ഇരൂളിലെ വീട്ടുവളപ്പിലാണ് ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെ ഇയാളുടെ സഹോദരന്‍ ടാപ്പിങ്ങിനായി പോയ സമയത്താണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടത്.

കുടുംബ സമേതം വിനോദയാത്ര പോകുന്നതിനാലാണ് പയ്യന്നൂര്‍ അന്നൂരിലെ തന്റെ വീട് വീട്ടുടമയായ ബെറ്റി ജോസഫ് പരിചയക്കാരനായ ഷിജുവിനെ നോക്കാന്‍ ഏല്‍പ്പിക്കുന്നത്. വീട്ടിലെ നായകളെ പരിചരിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിനായിരുന്നു ഇത്. ഷിജുവിന്റെ നാടായ ഇരൂളില്‍ താമസിച്ചിരുന്ന പരിചയത്തിന്മേലുള്ള വിശ്വാസത്തിലാണ് വീടിന്റെ താക്കോല്‍ അദ്ദേഹം കൈമാറിയത്.

ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടില്‍നിന്ന് നായകളുടെ അസാധരണമായ കുര കേട്ടാണ് സമീപവാസികള്‍ ഉണര്‍ന്നത്. തുടര്‍ന്ന് ബെറ്റിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. അവര്‍ സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം നിലത്ത് കിടക്കുന്നനിലയില്‍ കാണുന്നത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലുള്ള ശരീരം കണ്ട ഉടനെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
WHY SHIJU MURDERED ANILA

മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അനില. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ വീണ്ടും പരിചയം പുതുക്കുന്നത്. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.

വീട്ടില്‍നിന്ന് പോരുമ്പോള്‍ ഇട്ട വസ്ത്രമല്ല അനിലയുടെ ദേഹത്തുണ്ടായിരുന്നതെന്നും ഇത് കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്നും സഹോദരന്‍ അനീഷ് പറഞ്ഞു. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സ്റ്റേഷനിലും യുവാവിന്റെ മരണത്തില്‍ പരിയാരം സ്റ്റേഷനിലും കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സ്ഥലത്തെത്തിയ തളിപ്പറമ്പ് ഡിവൈ.എസ്.പി. പി. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.