|
മൂന്നരവർഷത്തോളം സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച തെന്നിന്ത്യയിലെ പേരുകേട്ട സ്വാമിജിയും ചിത്രദുർഗനഗരത്തിൽ സ്ഥിതി ചെയ്യുന്ന മുരുഗ മഠത്തിന്റെ മഠാധിപതിയുമായ ശിവമൂർത്തി മുരുക ഷരണാരുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ കേസ് ചുമത്തിയാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. ഹൈസ്‌കൂളിൽ പഠിക്കുന്ന രണ്ടുപെൺകുട്ടികളെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരകളായ പെൺകുട്ടികൾ മുരുക മഠത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്നവരാണ്. 2012 ലാണ് കേസിനാധാരമായ സംഭവം.
സ്വാമിയോടൊപ്പം നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹവേരി ജില്ലയിലെ ബങ്കാരപുരയിൽ നിന്നുമാണ് സ്വാമിയെ അറസ്റ്റ് ചെയതത്. പീഡനവിവരം സന്നദ്ധസംഘടനയിലെ അംഗങ്ങളോട് പെൺകുട്ടികൾ വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
അതേസമയം ഭക്തർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ കേസ് നേരിടാൻ ഞാൻ ഒരുക്കമാണെന്നും ഇപ്പോൾ നമുക്ക് നല്ല സമയമല്ലെന്നുമാണ് സംഭവത്തിൽ ശിവമൂർത്തി മുരുക ഷരണാരുവിന്റെ പ്രതികരണമുണ്ടായത്. ഈ പ്രശ്‌നം 15 കൊല്ലമായിട്ട് മഠത്തിലുണ്ട്. ഇപ്പോൾ പുറത്തേക്കെത്തിയെന്നേയുളളുവെന്നും അദ്ദേഹം പറഞ്ഞു. മഠം നിയമത്തെ ബഹുമാനിക്കും പോലീസുമായി സഹകരിക്കും. നമുക്കെതിരേയുളള കുപ്രചാരണങ്ങൾ തടയുമെന്നും ശിവമൂർത്തി മുരുഗ വ്യക്തമാക്കി. ഇപ്പോൾ മഠത്തിനും തനിക്കുമെതിരെ ഉയർന്ന കേസ് ദൗർഭാഗ്യകരമാണ്. എങ്കിലും അത് നേരിടാനുളള ശക്തിയും ആത്മവിശ്വാസവുമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.



