|
തിരുവനന്തപുരം: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന്. ആകെയുള്ള 85 സൈറണുകൾ
വിവിധ സമയങ്ങളിൽ മുഴങ്ങുമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.
എറണാകുളം ജില്ലയിൽ പള്ളിപ്പുറം, തുരുത്തിപ്പുറം, പാലിയം ഗവൺമെൻ്റ് എച്ച്എസ്എസ് ചേന്ദമംഗലം, ഗവ ജെബിഎസ് കുന്നുകര, ഗവ എംഐയുപിഎസ് വെളിയത്തുനാട്, ഗവ എച്ച്എസ്എസ് വെസ്റ്റ് കടുങ്ങല്ലൂർ, ഗവ ബോയ്സ് എച്ച്എസ്എസ് ആലുവ, ഗവ ഹയർ സെക്കൻഡറി സ്കൂൾ, ശിവൻകുന്ന്, മൂവാറ്റുപുഴ ഗവ ഹയർ സെക്കൻഡറി സ്കൂൾ, മുടിക്കൽ, എറണാകുളം ഗവ ഗസ്റ്റ് ഹൗസ്, ജില്ല എമർജൻസി ഓപ്പറേഷൻ സെന്റർ, കളക്ട്രേറ്റ്, കാക്കനാട് എന്നിവിടങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.
പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ചത്. മൊബൈൽ ടവറുകളിലടക്കം 126 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിക്കുന്നത്. സൈറണിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി (NCRMP) പ്രകാരം ‘കവചം’ എന്ന പേരിലാണ് സമഗ്ര മുന്നറിയിപ്പ് സംവിധാനം.


