
അക്ബർ പൊന്നാനി
![]() |
|
റിയാദ്: നഴ്‌സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പ് ഗുരുതര രോഗം പിടിപെട്ട് ബുദ്ധിമുട്ടിലായ കൊല്ലം സ്വദേശിനിക്ക് കേളി കുടുംബവേദി തുണയായി. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യാറാണി മൂന്നുമാസം മുമ്പാണ് റിയാദിലെ ദരയ്യ ആശുപത്രിയില്‍ നഴ്‌സ് ജോലിക്കെത്തുന്നത്. ആദ്യ രണ്ടുമാസത്തോളം തടസ്സമില്ലാതെ ജോലി ചെയ്തു. ഇതിനിടെ ജോലിക്കിടയില്‍ വൈറല്‍ അണുബാധയേല്‍ക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മൂര്‍ച്ഛിക്കുകയുമായിരുന്നു.
തുടക്കത്തില്‍ കാലില്‍ നിന്നു തുടങ്ങിയ രോഗം വേഗത്തില്‍ ശരീരം മൊത്തം വ്യാപിക്കുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. ഒരു കാലിന് രണ്ടുതവണ ശസ്ത്രക്രിയ നടത്തി. പിന്നാലെ അണുബാധ കരളിനെ ബാധിച്ചു.
തുടര്‍ന്ന് നാട്ടില്‍ പോയി ചികിത്സ നടത്തുന്നതിനായി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ജോലിക്കെത്തി മൂന്ന് മാസം തികയും മുമ്പ് ലീവ് അനുവദിക്കാന്‍ സാധിക്കില്ല എന്ന നിലപാടിലായിരുന്നു അധികൃതര്‍. സഹപ്രവര്‍ത്തകര്‍ മുഖേന വിഷയം കേളി രക്ഷാധികാരി സമിതിയെ അറിയിക്കുകയും കേളി കുടുംബവേദി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.
കേളി ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്താല്‍ കുടുംബവേദി പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് ദിവ്യാറാണിയുടെ ശാരീരികാവസ്ഥയും നാട്ടിലെ പശ്ചാത്തലവും ബോദ്ധ്യപ്പെടുത്തി, ഇതിന്റെ ഭാഗമായി മൂന്ന് മാസത്തെ ലീവ് അനുവദിക്കുകയും റീ എന്‍ട്രി അടിച്ചു നല്‍കുകയും ചെയ്തു.
കേളി ടിക്കറ്റ് അനുവദിക്കുകയും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വീല്‍ ചെയര്‍ സംവിധാനം ഒരുക്കി നല്‍കുകയും നാട്ടിലെത്തിക്കുന്നത് വരെയുള്ള സഹായത്തിനായി ഒരു യാത്രക്കാരനെ തരപ്പെടുത്തി നല്‍കുകയും ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അന്‍ഷാദ് അബ്ദുല്‍ കരീമാണ് ദിവ്യാറാണിക്ക് സഹായിയായി കോഴിക്കോട് വിമാനത്താവളം വരെ അനുഗമിച്ചത്.
കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ്, കേന്ദ്ര കമ്മിറ്റി അംഗം ജയരാജ്, കുടുംബവേദി അംഗം അഫീഫ അക്ബറലി, കേളി ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര, കമ്മറ്റി അംഗം ജാര്‍നെറ്റ് നെല്‍സണ്‍ എന്നിവര്‍ റിയാദ് വിമാനത്താവളം വരെ അനുഗമിച്ചു. നടക്കാനോ നില്‍ക്കാനോ സാധിക്കാത്തതിനാല്‍ വിമാനത്തില്‍ കയറുന്നതിന് ബുദ്ധിമുട്ട് നേരിട്ടെന്നും വിമാനം 30 മിനുട്ടോളം വൈകി പുറപ്പെടുന്ന അവസ്ഥ ഉണ്ടായതായും സഹയാത്രികന്‍ അന്‍ഷാദ് അബ്ദുല്‍ കരീം പിന്നീട് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ദിവ്യാറാണിയെ സ്വീകരിക്കുകയും പ്രത്യേക വാഹനത്തില്‍ കൊണ്ടുപോയി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.