അൽ അഖ്സ ഇമാം അടക്കമുള്ള ഫലസ്തീനികളെ വധിക്കണമെന്ന ആഹ്വാനത്തോടെ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇസ്രായേലി ടെലഗ്രാം ചാനൽ. നാസി ഹണ്ടേഴ്സ് 2023 എന്ന ചാനലിലാണ് അൽ അഖ്‌സ മസ്ജിദ് ഇമാം ഷെയ്ഖ് ഇക്രിമ സബ്റിയടക്കം കൊലപ്പെടുത്തേണ്ടവരുടെ പേരും ഫോട്ടോയും സ്ഥലവുമുൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്. ‘മിഡിൽ ഈസ്റ്റ് ഐ’യാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.
|
‘ഇനിയും ഉന്മൂലനം ചെയ്തിട്ടില്ലാത്ത, സുഖമായി ഇറങ്ങി നടക്കുന്ന നാസികൾ’ എന്ന പേരിലാണ് ഇവരുടെ വിവരങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇസ്രായേൽ സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജൂത സംഘടനകളിൽ നിന്നു സബ്റിക്ക് നേരത്തെ മുതൽ ഭീഷണിയുള്ളതാണ്. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം അറിയിക്കാൻ ജറുസലേമിലെ പുണ്യ ഭൂമികളുടെ സംരക്ഷണ അധികാരമുള്ള ജോർദാൻ രാജാവിനെയും ജറുസലേമിലെ അറബ് കോൺസുലേറ്റുകളെയും സബ്റി ബന്ധപ്പെട്ടിട്ടുണ്ട്.
മത നേതാക്കൾ, രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വിദ്യാർത്ഥി ആക്ടിവിസ്റ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ, ഹമാസ് അംഗങ്ങൾ തുടങ്ങിയവരാണ് ടെലിഗ്രാം ചാനലിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ള മറ്റു ഫലസ്തീനികൾ.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹീബ്രൂ ഭാഷയിലുള്ള ചാനൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ചാനലിന് 3,500ലധികം ഫോളോവേഴ്സുണ്ട്.


