24
Nov 2024
Mon
24 Nov 2024 Mon
Kollam collectorate bomb blast case accused

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.(Kollam Collectorate blast case: Three accused guilty; One was released)  ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളായ
അബ്ബാസ് അലി (31), ദാവൂദ് സുലൈമാന്‍ (27), കരിം രാജ (33) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കൊല്ലം പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയുടേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഷംസുദ്ദീനെ വെറുതെ വിട്ടത്. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ കോടതി മാപ്പുസാക്ഷി ആക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുണ്ടോ, സ്‌ഫോടനത്തില്‍ പരിക്കേറ്റവരോട് എന്തെങ്കിലും പറയാനുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ALSO READ: കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫേടനക്കേസില്‍ പ്രതികളുടെ മൊഴിയെടുത്തു; സ്‌ഫോടന സമയത്ത് എന്‍ഐഎ കസ്റ്റഡിയിലായിരുന്നുവെന്ന് പ്രതികള്‍

എന്നാല്‍, എട്ട് വര്‍ഷം തങ്ങള്‍ ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

2016 ജൂണ്‍ 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ഉപയോഗശൂന്യമായി കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനടിയില്‍ ബോംബ് സ്ഥാപിച്ച് സ്‌ഫോടനം നടത്തിയെന്നതാണ് കുറ്റം. അധികം പ്രഹര ശേഷിയില്ലാത്ത ബോംബാണ് മധുര സ്വദേശികളായ പ്രതികള്‍ സ്ഥാപിച്ചത്.

ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായിരുന്നു സ്ഫോടനത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ചോറ്റുപാത്രത്തില്‍ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിലവില്‍ നാല് പ്രതികളും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 2017 സെപ്റ്റംബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 2023 ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.