പത്തനംതിട്ട: ആശുപത്രിയിൽ പ്രസവിച്ചു കിടന്ന സ്ത്രീക്ക് നേരെ അസാധാരണ വധശ്രമം. യുവതിയെ സിറിഞ്ച് കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നഴ്സിന്റെ വേഷം ധരിച്ചെത്തിയ മറ്റൊരു യുവതിയാണ് ഇഞ്ചക്ഷൻ നൽകിയത്. പരുമല സെന്‍റ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
|
കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയാണ് പ്രസവത്തിന് എത്തിയത്. ഈ യുവതിയുടെ ഭർത്താവിന്‍റെ കാമുകിയായ അനുഷയാണ് പിടിയിലായത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു. ഇങ്ങനെ ചെയ്താല്‍ ഹൃദയാഘാതം ഉണ്ടാവുമെന്നും രോഗി മരിക്കാന്‍ സാധ്യതയുണ്ടെന്നും മുമ്പ് ഫാര്‍മസിസ്റ്റായിരുന്ന പ്രതിക്ക് അറിയാമായിരുന്നു. നാലു തവണയാണ് കുത്തിവയ്പ്പ് നടത്തിയത്. ഇതോടെ, പ്രസവിച്ചു കിടന്ന യുവതിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ ആയതിനാല്‍ കൃത്യസമയത്ത് ചികിത്സ നല്‍കാനായി.
തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അപരിചതയായ സ്തീയെ നഴ്സിന്റെ വേഷത്തിൽ കണ്ടതോടെ ആശുപത്രി അധികൃതരാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു.





