29
Aug 2023
Sat
29 Aug 2023 Sat

വയനാട്: പ്രകൃതി സുന്ദരമായ തലപ്പുഴ മക്കിമലയ്ക്ക് ഇന്നലെ കണ്ണീരിന്റെ ദിനമായിരുന്നു. ഒമ്പത് പേരുടെ ജീവനെടുത്ത ദുരന്തം നടന്ന വൈകിട്ട് മുതല്‍ നേരം വെളുക്കുന്നത് വരെ മക്കിമലക്കാര്‍ക്ക് കണ്ണീര്‍ വാര്‍ക്കാന്‍മാത്രമാണ് നേരം ഉണ്ടായത്. പ്രകൃതി ക്ഷോഭത്തിന്റെയും മാവോയിസ്റ്റ് സാന്നിധ്യത്തിന്റെയും പേരില്‍ മാത്രമാണ് വല്ലപ്പോഴും ഈ സ്ഥലം വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. തലമുറകളായി തേയിലതോട്ടങ്ങളില്‍ ജോലി ചെയ്ത് ജീവിക്കുന്ന മക്കിമലയിലെ നിവാസികള്‍ക്ക് ദുരന്തം നല്‍കിയത് വന്‍ ആഘാതമാണ്. ഒരേ കോളനിയില്‍ ജീവിക്കുന്ന ഒമ്പത് പേരാണ് മരണം വരിച്ചത്. കൂളന്‍തൊടിയില്‍ ലീല(60), സഹോദരന്റെ ഭാര്യ കാര്‍ത്ത്യാനി(65), ശാന്ത (60), മകള്‍ ചിത്ര (32), ശോഭന (60), റാബിയ (55), ഷാജ (38), ചിന്നമ്മ (59), റാണി (85) എന്നിവരാണ് സംസ്ഥാനത്തെ ആഘാതത്തിലാക്കിയ ദുരന്തത്തില്‍ മരണപ്പെട്ടവര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

13 ഓളം വര്‍ഷങ്ങള്‍ ഒരുമിച്ച് ജോലി ചെയ്തവരാണ് ഭൂരിഭാഗം പേരും. രാവിലെയും വൈകിട്ടും ഒരു മിച്ച് ജീപ്പില്‍ യാത്ര ചെയ്യുന്നവര്‍. ഒരു മിച്ച് ഉണ്ണുകയും വിശ്രമിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന ഒരേ കുടുംബത്തിലെ അംഗങ്ങള്‍. അവരെയാണ് ജീപ്പ് അപകടത്തിന്റെ രൂപത്തിലെത്തി മരണം കവര്‍ന്നത്. മിക്ക കുടുംബത്തിന്റെയും പ്രധാന വരുമാനമാര്‍ഗ്ഗമാണ് തേയില തോട്ടത്തിലെ ജോലികള്‍. ഓണവും അവധിക്കാലവും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ മോഹിച്ച നടന്നവരാണ് മരണത്തിന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായത്.ഒരു വീട്ടിലെ അംഗങ്ങളെ പോലെ രാവും പകലും ഒരുമിച്ചിരുന്ന ആ സഹോദരിമാര്‍ മരണത്തിലും ഒരുമിച്ച് യാത്രയായി.