ബിജെപി മുന്‍ എംപി പ്രഗ്യാസിങ് ഠാക്കൂര്‍ പ്രതിയായ 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ എന്‍ഐഎ പ്രത്യേക കോടതി ഇന്ന് വിധി പറയും. (Malegaon blast case verdict to be delivered today) പ്രത്യേക കോടതി ജഡ്ജ് എ കെ ലഹോട്ടി സംഭവം നടന്ന് പതിനേഴ് വര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്.
|
വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ജസ്റ്റിസ് ലാഹോട്ടിയെ നാഗ്പുരിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. പിന്നീട് തീരുമാനം മാറ്റി. 2018ലാണ് വിചാരണ തുടങ്ങിയത്. ഈ വര്‍ഷം ഏപ്രില്‍ 19ന് വിചാരണ പൂര്‍ത്തിയായി. കേസില്‍ വാദം കേട്ട അഞ്ചാമത്തെ ജഡ്ജാണ് ലഹോട്ടി.
2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്ര നാസിക് ജില്ലയിലെ മാലേഗാവിലെ പള്ളിക്കുസമീപം സ്ഫോടനമുണ്ടായി ആറുപേര്‍ കൊല്ലപ്പെട്ടു.റമദാന് മാസത്തില്‍ നവരാത്രി ആഘോഷത്തിന് തൊട്ടു മുമ്പായിരുന്നു സ്ഫോടനം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
യുഎപിഎ അടക്കം ചുമത്തിയ കേസില്‍ ലെഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേഷ് ഉപാധ്യായ, അജയ് റാഹിര്‍കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരാണ് മറ്റുപ്രതികള്‍. സംഝോത എക്സ്പ്രസിലും ഹൈദരാബാദിലെ മക്ക മസ്ജിദിലും സ്ഫോടനം നടന്ന കേസുകളിലും ഇതേ സംഘം അറസ്റ്റിലായിരുന്നു.
ALSO READ: റാപ്പര്‍ വേടനെതിരേ ബലാല്‍സംഗക്കേസ്; വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ഡോക്ടറുടെ പരാതി
ആദ്യം മുസ്ലിംകളുടെ മേലാണ് ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ടത്. മുംബൈ എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ നടത്തിയ നിഷ്പക്ഷ അന്വേഷണത്തിലാണ് ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് വെളിച്ചത്തു വന്നത്. പിന്നീട് മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടുകയായിരുന്നു.
ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞസിങ്ങിലേക്ക് നയിച്ചത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നാണ് ആരോപണം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
2011 എൻ.ഐ.എ കേസേറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും കേസിൽ മകോക നിയമം പിൻവലിക്കുകയും ചെയ്തു. പ്രജ്ഞ സിങ്ങിനെയും കേസിൽ നിന്ന് ഒഴിവാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. 323 സാക്ഷികളിൽ 30 ഓളം പേർ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരിൽ 37 പേർ വിചാരണക്കിടെ, കൂറുമാറുകയും ചെയ്തു. ഇന്ത്യൻ ശിക്ഷ നിയമം, യു.എ.പി.എ, സ്ഫോടന വസ്തു നിയമങ്ങൾ പ്രകാരമാണ് വിചാരണ.
ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രഗ്യാസിങ് ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് എംപിയായി. തിരഞ്ഞെടുപ്പില്‍ സജീവ പ്രചാരണത്തിനിറങ്ങിയ പ്രഗ്യാസിങിന് എന്ത് ആരോഗ്യപ്രശ്നമാണുള്ളതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
17 വര്‍ഷത്തിന് ശേഷം വിധിപറയുന്ന കേസില്‍ ഇരകള്‍ക്ക് നീതി ലഭിക്കുമോ എന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.





