27
Nov 2024
Sun
27 Nov 2024 Sun
MANIPUR RIOT

മണിപ്പൂര്‍: കലാപം ആളിപ്പടരുന്ന മണിപ്പൂരില്‍ എന്‍പിപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍. സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്നാണ് മണിപ്പൂരിലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ രാജി വെക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രി ബിരേന്‍ സിങാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശും രംഗത്തുവന്നു. മണിപ്പൂരില്‍ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.

ALSO READ: മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ബീച്ചിലെത്തിച്ച മലയാളി വിദ്യാര്‍ഥി ദുബൈയില്‍ തിരയില്‍പെട്ട് മരിച്ചു

സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അറിയിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ബിരേന്‍ സിങ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എന്‍പിപി ആരോപിച്ചു.

ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദക്കയച്ച കത്തിലൂടെയാണ് പാര്‍ട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍ വളരെ ആശങ്കയുണ്ടെന്ന് പറഞ്ഞ പാര്‍ട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവസ്ഥ ഗുരുതമാവുകയാണെന്ന് കുട്ടിച്ചേര്‍ത്തു.

സംഘര്‍ഷം തടയുന്നതിലും ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരുന്നതിലും ബിരേന്‍ സിങ് സര്‍ക്കാര്‍ പരിപൂര്‍ണമായി പരാജയപ്പെട്ടു. ആയതിനാല്‍ തങ്ങള്‍ സര്‍ക്കാരിനോടുള്ള പിന്തുണ പിന്‍വലിക്കുകയാണ് എന്നാണ് കത്തിന്റെ സാരാംശം.

60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരില്‍ 53 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ഇതില്‍ 37 സീറ്റുകള്‍ ബിജെപിക്കും ബാക്കി സഖ്യകക്ഷികള്‍ക്കുമാണ്. എന്‍പിപി പിന്തുണ പിന്‍വലിച്ചതോടെ ഏഴ് സീറ്റുകളാണ് എന്‍ഡിഎക്ക് നഷ്ടമായത്.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ ശനിയാഴ്ച മുതല്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ജിരിബാമില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ശനിയാഴ്ച പകല്‍ നിരവധി ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവര്‍ ആക്രമിച്ചു.

ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാല്‍ ഹെയ്ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു.