01
Jun 2024
Sat
01 Jun 2024 Sat

ഹൈദരാബാദ്: പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ റാമോജി റാവു (87) അന്തരിച്ചു. ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമാണ്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരന്‍ മൂവികള്‍, മുകളില്‍ റാമോജി ഫിലിം സിറ്റി എന്നിവ രാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉള്‍പ്പെടുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണ്.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവുവിന്റെ ജനനം. ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് കാര്‍ഷിക കുടുംബത്തില്‍ പിറന്ന റാമോജി റാവു പടുത്തുയര്‍ത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ്. ഈനാട് പത്രം, ഇടിവി നെ്‌വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിച്ചു. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരില്‍ പ്രധാനിയായിരുന്നു.

ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും നേടി.

രമാദേവിയാണ് ഭാര്യ. കിരണ്‍ പ്രഭാകര്‍, ചെറുകുരി സുമന്‍ എന്നിവരാണ് മക്കള്‍. ഇടിവിയിലെ ഷോ നിര്‍മാതാവും സംവിധായകനുമായ ചെറുകുരി സുമന്‍ 2012 രക്താര്‍ബുദത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

Media baron Ramoji Rao passes away at 87