28
Dec 2023
Sun
28 Dec 2023 Sun

അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു; രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രിമാരാകും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. ദേവര്‍കോവിലിന് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണിരാജുവിനു പകരം ഗണേഷ് കുമാറും മന്ത്രിമാരാകുന്നതിന് വേണ്ടി ധാരണപ്രകാരമാണ് രാജി. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നുമാണ് വിവരം. എല്‍ഡിഎഫിലെ നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ഇടതു മുന്നണി തീരുമാനം. ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമാണ് ലഭിക്കുക.

യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മാസം 20 ാം തീയതിയാണ് മന്ത്രിമാര്‍ രാജിവെക്കേണ്ടിയിരുന്നത്. എന്നാല്‍ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാര്‍ രാജിവെച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരുടെ രാജി നീണ്ടത്. ഇന്നലെയാണ് തിരുവനന്തപുരത്ത് നവകേരള സദസ്സ് സമാപിച്ചത്.

മന്ത്രിയെന്ന നിലയില്‍ സംതൃപ്തമായ പ്രകടനമാണ് നടത്തിയതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എല്‍ഡിഎഫ് ആണ് മന്ത്രിയാക്കിയത്. എല്‍ഡിഎഫ് ധാരണ പ്രകാരമാണ് രാജിയെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.

സംതൃപ്തിയാടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നതെന്നാണ്, രാജിക്കത്ത് നല്‍കുന്നതിന് മുമ്പ് ആന്റണി രാജു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇരുവര്‍ക്കും പകരം കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും. ഇന്നു ചേരുന്ന ഇടതുമുന്നണി യോഗം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടക്കം തീരുമാനിക്കും.