നായ കാരണം ഗര്‍ഭം അലസിയെന്ന് പരാതി നല്‍കിയ യുവതിക്ക് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ചൈനയിലെ ഷാങ്ഹായ് കോടതിയുടേതാണ് ഉത്തരവ്. യാന്‍ എന്ന സ്ത്രീയാണ് പരാതിയുമായി കോടതിയിലെത്തിയത്. നായയുടെ ഉടമയായ ലി 90,000 യുവാന്‍ (ഏകദേശം പന്ത്രണ്ട് ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതി വിധിച്ചത്.
|
41 കാരിയായ യാന്‍ തന്റെ താമസസ്ഥലത്തിനടുത്ത് നടക്കാനിറങ്ങിയപ്പോഴാണ് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ പെട്ടെന്ന് ഒരു വീടിന്റെ മതിലിനകത്തു നിന്ന് പുറത്തേക്ക ചാടിയത്. ഭയന്നുപോയ യാന്‍ പിന്നിലേക്ക് വീഴുകയും മുതുകിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീഴ്ച്ചയില്‍ അരക്കെട്ടിലും അടിവയറ്റിലും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.
ALSO READ: Search for Arjun: അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും സജീവമാകുന്നു, ഡ്രഡ്ജർ ഷിരൂരിലേക്ക് പുറപ്പെട്ടു
ആശുപത്രിയില്‍ ചെന്ന് പരിശോധന നടത്തിയപ്പോഴാണ് വയറ്റിലുള്ള കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. യാന്‍ നാല് മാസം ഗര്‍ഭിണി ആയിരുന്നു. മൂന്ന് വര്‍ഷമായി പലതവണ ഐവിഎഫ് ചികിത്സ നടത്തിയാണ് താന്‍ ഗര്‍ഭിണി ആയതെന്ന് യുവതി പറഞ്ഞു. ആ കുട്ടിയാണ് ഇപ്പോള്‍ നഷ്ടമായത്. താന്‍ ശരിക്കും തകര്‍ന്നുവെന്നും ഇനി തനിക്ക് ഗര്‍ഭിണി ആകാന്‍ സാധിക്കില്ലെന്നും യാന്‍ ദുഖത്തോടെ പറഞ്ഞു.
സംഭവ ദിവസം നായയെ അഴിച്ചു വിട്ടിരുന്നുവെന്നും എന്നാല്‍ തന്റെ നായ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ലി അവകാശപ്പെട്ടു. മാത്രമല്ല, ഐവിഎഫ് പോലുള്ള ചികിത്സയില്‍ നിന്ന് ഗര്‍ഭിണി ആയതിനാല്‍ തന്നെ യാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും ലി പറഞ്ഞു.
എന്നാല്‍, പൊതുസ്ഥലങ്ങളില്‍ നായ്ക്കളെ കെട്ടിയിടണമെന്ന ചൈനയിലെ അനിമല്‍ എപ്പിഡെമിക് പ്രിവന്‍ഷന്‍ നിയമം ചൂണ്ടിക്കാട്ടി കോടതി യാന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.


