25
Mar 2023
Wed
25 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂര്‍: ചേര്‍പ്പ് സ്വദേശിയായ ബസ് ഡ്രൈവര്‍ സഹറിന്റെ സദാചാര കൊലപാതകക്കേസിലെ പ്രതികള്‍ ഒളിവില്‍. പ്രതികള്‍ക്കായി പോലിസ് വ്യാപക തിരച്ചില്‍ തുടരുകയാണ്. സഹറിനെ മര്‍ദ്ദിച്ച ആറ് പേരെ കണ്ടെത്താനാണ് ചേര്‍പ്പ് മേഖലയില്‍ പോലിസ്് റെയ്ഡ് നടത്തിയത്. അന്‍പതോളം പോലിസുകാര്‍ പുലര്‍ച്ചെ രണ്ടര വരെ പരിശോധന തുടര്‍ന്നു. എന്നാല്‍ ഒരാളെ പോലും കണ്ടെത്താനായില്ല. എട്ടു പ്രതികളും ഒളിവില്‍ തുടരുകയാണ്. പെണ്‍സുഹൃത്തിനെ കാണാന്‍ വന്ന ബസ് ഡ്രൈവര്‍ സഹറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി വൈകി വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ ശേഷം സഹര്‍ വീട്ടില്‍ വന്നു കിടന്നെങ്കിലും രാവിലെ അതികഠിനമായ വയറു വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തിരുന്നു. കുടലുകളില്‍ ക്ഷതമേറ്റിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ നടത്തിയ ശേഷം സഹര്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ആരോഗ്യ നില വഷളായി. ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളായ രാഹുല്‍, അമീര്‍, ജിഞ്ചു, ഡിനോ, വിഷ്ണു, വിജിത്ത്, അഭിലാഷ് എന്നിവരെ പോലിസ് തിരിച്ചറിഞ്ഞിരുന്നു.