|
ന്യൂ ഡൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌നോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ‘ഭാനു’ എന്നും അറിയപ്പെടുന്ന അൻമോൽ ബിഷ്‌ണോയി നേരത്തേ വ്യാജ പാസ്‌പോർട്ട് വഴി ഇന്ത്യ വിട്ടിരുന്നു. കഴിഞ്ഞ വർഷം കെനിയയിലും ഈ വർഷം കാനഡയിലും ഇയാളെ കണ്ടെത്തിയിരുന്നു എങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
2022-ൽ കോൺഗ്രസ് നേതാവായ പഞ്ചാബ് ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൂടിയാണ്.
ചോരക്കൊതി തീരാത്ത ജ്യേഷ്ഠൻ ലോറൻസ് ബിഷ്ണോയിയെ പോലെ തന്നെ അനിയൻ അൻമോൽ ബിഷ്‌ണോയിയും കൊടും കുറ്റവാളി ആണ്. ഇയാൾക്കെതിരെ 18 കേസുകളുണ്ട്.
ഏപ്രിൽ 14 ന് ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തതിന് ശേഷം മുംബൈ പോലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ഒക്ടോബർ 12 ന് എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അൻമോൽ ബിഷ്‌ണോയിക്കും പങ്കുള്ളതായി മുംബൈ പോലീസ് പറഞ്ഞു. ഈ രണ്ട് സാഹചര്യങ്ങളും പരിഗണിച്ച് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വെടിവെപ്പുകാരും ആയുധ വിതരണക്കാരനും ഉൾപ്പെടെ 10 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.
Nia issue 10 Lakh Reward on Anmol Bishnoi





