29
Mar 2023
Fri
29 Mar 2023 Fri

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിളളയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തളിപ്പറമ്പ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഐഎമ്മിന്റെ പരാതിയിൽ കലാപശ്രമം, വ്യാജ രേഖ ചമയ്ക്കൽ, ​ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എം വി ​ഗോവിന്ദനുമെതിരായ സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മാനനഷ്ട കേസ് കൊടുക്കാൻ സിപിഐഎമ്മിലെ ആരോപിതർ തയ്യാറാകുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരാതി നൽകിയത്. സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

സ്വപ്‌നയുടെ ആരോപണം വ്യാജമാണെന്നും പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചെന്നും കാണിച്ചായിരുന്നു വക്കീല്‍ നോട്ടീസ്. തനിക്കെതിരായ ആരോപണം പിന്‍വലിച്ച് സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം കർണാടക മഹാദേവപുര പൊലീസ് സ്റ്റേഷനിൽ സ്വപ്നയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഒപ്പം സരിത്തുമുണ്ട്. ഇതിനിടെ, വിജേഷ് പിളളയുടെ ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ പിന്നിട്ടു.