29
Sep 2023
Sun
29 Sep 2023 Sun

അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ മിന്നല്‍ പരിശോധന, തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ അടക്കം ഒളിച്ചുകഴിയുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തമിഴ്‌നാട്ടിലെ കൊടും കുറ്റവാളികള്‍ അടക്കം ഒളിച്ചുകഴിയുന്നതായി കണ്ടെത്തി. പരിശോധനയില്‍ സംശയം തോന്നിയ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കോഴഞ്ചേരി തെക്കേ മലയില്‍ ഒളിവില്‍ താമസിച്ചിരുന്ന തിരുനെല്‍വേലി, പള്ളി കോട്ടൈ, നോര്‍ത്ത് സ്ട്രീറ്റില്‍ ഗണേശന്‍ മകന്‍ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി 27, ഇയാളുടെ സഹോദരന്‍ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്.

ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വെളിവായതും തമിഴ്‌നാട് പോലീസ് തേടുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളാണ് ഇവര്‍ എന്നും പോലീസ് അറിയുന്നത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിലെ മൂന്ന് കൊലപാതക കേസുകള്‍, കവര്‍ച്ച കേസുകള്‍ ഉള്‍പ്പടെ 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ 11 ഓളം കേസുകളിലെ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ നാല് വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തിവരികയായിരുന്നു. ഇവിടെ താമസിച്ച കാലയളവില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം കണ്ടെത്തേടത്തുണ്ട്.