കരിനിയമമായ യുഎപിഎ ചുമത്തി അഞ്ചുവർഷത്തിനിടെ അറസ്റ്റിലായവരിൽ ശിക്ഷിക്കപ്പെട്ടത് മൂന്നുശതമാനം പേർ മാത്രം. 94 ശതമാനം പേർ ജാമ്യം പോലും ലഭിക്കാതെ ജയിലുകളിൽ തുടരുകയാണ്. 2015നും 2020നും ഇടയിൽ യുഎപിഎ ചുമത്തപ്പെട്ട് 8371 പേരാണ് അറസ്റ്റിലായത്. ഇതിൽ 235 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ച് പീപ്പിൾസ് യൂനിയൻ ഓഫ് സിവിൽ ലിബർട്ടീസ്(പിയുസിഎൽ) ആണ് ഈ റിപോർട്ട് പുറത്തുവിട്ടത്
|
. എതിർപ്പുകളെ കുറ്റകൃത്യമാക്കലും ഭരണകൂട ഭീകരതയും എന്ന പേരിലാണ് പിയുസിഎൽ റിപോർട്ട് പ്രസിദ്ധീകരിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായവരിൽ കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ നിരക്ക് 97.2 ശതമാനമാണ് എന്നത് കേസിലെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്.
യുഎപിഎ ചുമത്തപ്പെടുന്ന കേസുകളുടെ വിവരങ്ങൾ ക്രൈം റെക്കോർഡ്സ് ബ്യൂറോ സൂക്ഷിക്കുന്നതിലെ അവ്യക്തതയും പിയുസിഎൽ എടുത്തുകാട്ടി. യുഎപിഎ വിചാരമ തീരാൻ മൂന്നുമുതൽ അഞ്ചുവർഷം വരെ സമയമെടുക്കുമെന്നിരിക്കെ ഇതുസംബന്ധിച്ച വിശദമായ ചിത്രം കൈമാറാൻ പോലും ക്രൈം റെക്കോഡ്സ് ബ്യൂറോക്ക് ആവുന്നില്ലെന്നും റിപോർട്ട് കുറ്റപ്പെടുത്തുന്നു.
2018നും 2020നും ഇടയിലായി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത 4690 പേരിൽ 1080 പേർക്കുമാത്രമാണ് ജാമ്യം നൽകിയെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇങ്ങനെ അറസ്റ്റിലാവുന്നവർക്ക് ജാമ്യം ലഭിക്കാൻ തന്നെ ഏറെ കാലതാമസമെടുക്കുന്നതായും പിയുസിഎൽ ചൂണ്ടിക്കാട്ടി.



