19
Nov 2023
Thu
19 Nov 2023 Thu

അഹ്മദ് ശരീഫ് പി എഴുതുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മകഥാ പുസ്തകങ്ങളും സർവീസ് സ്റ്റോറികളും ധാരാളമായി ഇറങ്ങുന്ന കാലത്ത് അവധാനതയോടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ഒരു രചന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറങ്ങുകയുണ്ടായി. സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ഒരാൾക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്താണ് ഉണ്ടാവുക.
ഒത്തുതീർപ്പുകൾക്കിടയിൽ ധാർമികതകൾ നഷ്ടപ്പെട്ട ജീവിതമാകും മുന്നിലുണ്ടാവുക. മാനസികമായും ബൗദ്ധികമായും സംഭവിക്കുന്ന ഒരു പടിയിറക്കമാണ് കാണുക. എന്നാൽ ലത്തീഫ് ആത്മാഭിമാനം ഉയർത്തി നിൽക്കാൻ കഴിയുന്ന ഉന്നത ഉദ്യോഗസ്ഥൻ്റെ വിശുദ്ധിയാണ് കാണിച്ചത്.

കഠിനമായ ജീവിതസാഹചര്യത്തിൽ നിന്നു മാത്രം ഉരുത്തിരിയുന്ന ആത്മബലമാണ് പ്രലോഭനങ്ങളിൽ വീഴാത്ത ഔദ്യോഗിക ജീവിതം കൊണ്ട് ഇദ്ദേഹം നേടിയെടുത്തതെന്ന് ഈ പുസ്തകം വായിക്കുന്ന ആർക്കും എളുപ്പം മനസിലാകും.ജനകീയ ജനാധിപത്യ സംവിധാനങ്ങളിൽ കയറി കൂടിയ പുഴുക്കുത്തുകളെ സെക്രട്ടറിയേറ്റിൽ ഇരുന്ന് അനുഭവിച്ച എഴുത്താണ് ഇത്.അഴിമതി മൂടിയ ഇടങ്ങളിൽ പറയുമ്പോൾ വാക്കുകൾ പതറാതിരിക്കുവാൻ ഇദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. വ്യാപകമായ വായന ഉണ്ടാകേണ്ട ഒരു രചനയാണിത്.

ആത്മകഥയിലെ കുമ്പസാരങ്ങളൊന്നും ഈ രചനയിലില്ല. ഇത് കേരളത്തിലെ ഓരോ സർക്കാർ ജീവനക്കാരും പൊതു പ്രവർത്തകരും രാഷ്ട്രീയ പ്രമുഖരും സ്വതന്ത്ര ചിന്തകരും വളർന്നു വരുന്ന പുത്തൻ തലമുറയും വായിക്കുകയും വിലയിരുത്തുകയും ചെയ്യണം. മലിന വാസനകളുടെ ഇടങ്ങളായി സർക്കാർ വകുപ്പുകൾ മാറുന്നതെങ്ങനെയെന്ന് സവിസ്തരം പറയുന്നു.കൈക്കൂലി മഹാവ്യാധിപോലെ പടരുന്നതെങ്ങനെയെന്നും കാണാം. അപ്പോഴും പ്രത്യാശയുടെ വെള്ളിവെളിച്ചങ്ങളുണ്ട്. പ്രകാശിക്കുന്ന നാളെകളെ ഗ്രന്ഥകാരനും സ്വപ്നം കാണുന്നു.