കണ്ണൂർ: പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ആകാശ് തില്ലങ്കേരിയെ പൂട്ടാൻ പൊലീസ്. ആകാശ് തില്ലങ്കേരിക്കെതിരേ മുഴക്കുന്ന് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. ആകാശ് തില്ലങ്കേരിയുടെ വിവാദ ഫേസ്ബുക്ക് വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു പരാതി.
|
ബുധനാഴ്ച രാത്രിയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി ആകാശ് അപമാനിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി. രാത്രി തന്നെ വനിതാ നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ആകാശ് തില്ലങ്കേരി വധഭീഷണി മുഴക്കിയെന്ന് കാണിച്ച് മറ്റൊരു ഡിവൈഎഫ്‌ഐ നേതാവായ ബിനീഷ് മട്ടന്നൂരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പുമരം, ആകാശ് തില്ലങ്കേരിയെ തള്ളി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് താഴെയായിരുന്നു പാർട്ടിക്കു വേണ്ടി കൊല നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ആകാശ് തില്ലങ്കേരി ടത്തിയത്.
എടയന്നൂരിലെ പാർട്ടി നേതാക്കൾക്ക് എന്റെ ധൈര്യം സംബന്ധിച്ച് രണ്ടാമത് ഒന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ വാ തുറന്നാൽ എടയന്നൂരിലെ പാർട്ടി സഖാക്കൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല. ആഹ്വാനം ചെയ്ത നേതാക്കൾക്ക് സഹകരണസംഘം സ്ഥാപനങ്ങളിൽ ജോലി നൽകി. കൊല ചെയ്ത ഞങ്ങളെ പാർട്ടിയിൽ നിന്ന് പടിയടച്ച് പുറത്താക്കി. അതിനുശേഷം ഞങ്ങൾ ജീവിക്കുന്നത് എങ്ങനെയെന്ന് പാർട്ടി നോക്കിയില്ല. പിടിച്ചുനിൽക്കാൻ വേണ്ടിയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്കും കുഴൽപ്പണ ഇടപാടിലേക്കും നീങ്ങിയത്. ആ സമയത്ത് പാർട്ടി ഞങ്ങളെ തിരുത്താൻ ശ്രമിച്ചില്ല. മാത്രമല്ല ഞങ്ങൾ നടത്തിയ ക്വട്ടേഷനിൽ പങ്കുപറ്റിയ ആളുകളുടെ വിവരം പുറത്തുവിട്ടാൽ പലർക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നാണ് കമന്റ്. അതേസമയം ആകാശിന്റെ വെളിപ്പെടുത്തല്‍ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു.



